KeralaNEWS

സിപിഎമ്മിനോട് ഇനി പ്രതിബദ്ധതയില്ല; സഹയാത്രികനായി തുടരുമെന്ന് ജലീല്‍

കോഴിക്കോട്: പാര്‍ട്ടിയോട് ഇനി ഒരു പ്രതിബദ്ധതയും കടപ്പാടും ഇല്ലയെന്ന് വ്യക്തമാക്കി കെ ടി ജലീല്‍ എംഎല്‍എ. പാര്‍ട്ടി പറയുന്നതുവരെ സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്ന് ജലീല്‍ പ്രതികരിച്ചു. പാര്‍ലമെന്ററി പ്രവര്‍ത്തനം താന്‍ അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ അധികാരമില്ലാത്ത പൊതുപ്രവര്‍ത്തനമായിരിക്കും തന്റേതെന്നും ജലീല്‍ പറഞ്ഞു.

”പാര്‍ലമെന്ററി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇനി ബാദ്ധ്യതയും കടപ്പാടും ആരോടും ഉണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോണ്‍ഗ്രസിനോടോ ഒരു പാര്‍ട്ടിയോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പി.വി അന്‍വറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. ചിലതിനോട് വിയോജിപ്പ് ഉണ്ട് എന്നും പറഞ്ഞിട്ടുണ്ട്” -ജലീല്‍ വ്യക്തമാക്കുന്നു.

Signature-ad

അതേസമയം, സിപിഎം സഹയാത്രികനായിത്തന്നെ തുടരാനാണ് ആഗ്രഹമെന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം മാത്രമല്ല പ്രഭാഷണം, എഴുത്ത്, പ്രവര്‍ത്തനം എന്നിവ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ അത് നല്‍കുമെന്നും അധികപ്പറ്റായി എവിടെയും നില്‍ക്കാന്‍ താല്‍പര്യപ്പെട്ടിട്ടില്ല എന്നും ജലീല്‍ പ്രതികരിച്ചു. അധികാരത്തിനുവേണ്ടി പലതും കോംപ്രമൈസ് ചെയ്യേണ്ടി വരും എന്നാല്‍, ഇനിയങ്ങനെയൊന്ന് വേണ്ട എന്നത് തീരുമാനമാണെന്നും നാലര മണിക്ക് നിര്‍ഭയമായ തുറന്നുപറച്ചില്‍ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കെ.ടി ജലീലിന്റെ 12-ാമത് പുസ്തകമായ ‘സ്വര്‍ഗസ്ഥനായ ഗാന്ധി’ ഇന്ന് രാവിലെ 10 മണിയ്ക്ക് ജോണ്‍ ബ്രിട്ടാസ് എം.പിയാണ് പ്രകാശനം ചെയ്തത്. ഇതിനുമുന്‍പായി മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് തുറന്നുപറച്ചിലുണ്ടാകുമെന്ന് ജലീല്‍ അറിയിച്ചത്.

Back to top button
error: