മാസങ്ങള്‍ നീണ്ട മുന്നൊരുക്കം; മഡൂറോയുടെ ഉരുക്കു കോട്ടയുടെ മാതൃക നിര്‍മിച്ചു; ഓഗസ്റ്റ് മുതല്‍ സിഐഎ നിരീക്ഷണം; തൊട്ടടുത്ത വസതിയില്‍ താമസമാക്കിയിട്ടും ആരുമറിഞ്ഞില്ല; ഉരുക്കു വാതിലുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ക്കാന്‍ ബ്ലോ ടോര്‍ച്ച്; ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ അമേരിക്ക ഇതുവരെ നടത്തിയതില്‍ വമ്പന്‍ ഓപ്പറേഷന്‍
കരീബിയനില്‍ വന്‍ സൈനിക നീക്കങ്ങള്‍ക്ക് പെന്റഗണാണു മേല്‍നോട്ടം വഹിച്ചത്. ഒരു വിമാനവാഹിനിക്കപ്പല്‍, 11 യുദ്ധക്കപ്പലുകള്‍, പതിനാലിലധികം എഫ്-35 വിമാനങ്ങള്‍ എന്നിവ അയച്ചു. ആകെ 15,000-ലധികം സൈനികര്‍ മേഖലയിലേക്ക് ഒഴുകിയെത്തി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലമായി ലഹരിവിരുദ്ധ ഓപ്പറേഷനുകള്‍ എന്നാണ് ഇതിനെ വിശദീകരിച്ചത്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.21ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിപ്പ് എഴുതിയതോടെയാണ് ലോകം ഞെട്ടിയ ‘ഓപ്പറേഷന്‍ വെനസ്വേല’ ലോകം അറിഞ്ഞത്. എല്ലാവരും ഞെട്ടിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി വിശദമായ റിഹേഴ്‌സലുകള്‍ അടക്കം ഏറ്റവും സങ്കീര്‍ണമായ ഓപ്പറേഷന്റെ മുന്നൊരുക്കം തുടങ്ങിയിരുന്നു.
സൈന്യത്തിന്റെ ഏറ്റവും മുന്തിയ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ മഡൂറോയുടെ അതീവ സുരക്ഷയുള്ള വീടിന്റെ കൃത്യമായ പ്രതിരൂപം നിര്‍മിച്ചു. ശക്തമായ കോട്ട കെട്ടിയ വീട്ടിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നതടക്കം പരിശീലനത്തില്‍ ഉള്‍പ്പെട്ടു. ഓഗസ്റ്റ് മുതല്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ചെറു സംഘം സ്ഥലത്തുണ്ടായിരുന്നു. മഡൂറോയുടെ ദൈനംദിന ജീവിതചര്യകളെക്കുറിച്ച് ഇവര്‍ വിവരം നല്‍കി. ഇത് പിടികൂടല്‍ എളുപ്പമാക്കിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മഡൂറോയുടെ വീടിനടുത്ത് മറ്റൊരു വീടും ഇന്റലിജന്‍സ് ഏജന്‍സിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ കൃത്യമായ സ്ഥാനം കണ്ടെത്താനും ഇതുപയോഗിച്ചു.
എല്ലാ ഒരുക്കങ്ങളും അവസാനിച്ചതോടെ നാലു ദിവസം മുമ്പാണ് ട്രംപ് ഓപ്പറേഷന് അനുമതി നല്‍കിയത്. എന്നാല്‍, മികച്ച കാലാവസ്ഥയ്ക്കും കുറഞ്ഞ മേഘാവരണങ്ങള്‍ക്കും വേണ്ടി ഇന്റലിജന്‍സ് ആസൂത്രകര്‍ കാത്തിരിക്കാനാണു നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് മഡൂറോയെ പിടികൂടാന്‍ ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ അമേരിക്കന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ചത്. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലാഗോ ക്ലബ്ബില്‍ ഉപദേഷ്ടാക്കളോടൊപ്പം ട്രംപ് ഓപ്പറേഷന്റെ ലൈവ് ദൃശ്യങ്ങള്‍ കണ്ടു. ‘ഞാന്‍ ചില നല്ല ഓപ്പറേഷനുകള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഒരിക്കലും കണ്ടിട്ടില്ല’ മിഷന്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം ഫോക്‌സ് ന്യൂസിനോട് ട്രംപ് പറഞ്ഞു.
‘വമ്പന്‍’ ഓപ്പറേഷന്‍
കരീബിയനില്‍ വന്‍ സൈനിക നീക്കങ്ങള്‍ക്ക് പെന്റഗണാണു മേല്‍നോട്ടം വഹിച്ചത്. ഒരു വിമാനവാഹിനിക്കപ്പല്‍, 11 യുദ്ധക്കപ്പലുകള്‍, പതിനാലിലധികം എഫ്-35 വിമാനങ്ങള്‍ എന്നിവ അയച്ചു. ആകെ 15,000-ലധികം സൈനികര്‍ മേഖലയിലേക്ക് ഒഴുകിയെത്തി. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലമായി ലഹരിവിരുദ്ധ ഓപ്പറേഷനുകള്‍ എന്നാണ് ഇതിനെ വിശദീകരിച്ചത്.
ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സ്റ്റീഫന്‍ മില്ലര്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സി.ഐ.എ. ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവരടങ്ങുന്ന കോര്‍ ടീം മാസങ്ങളായി ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു. ദൈനംദിന മീറ്റിംഗുകളും ഫോണ്‍കോളുകളുമുണ്ടായി. പ്രസിഡന്റുമായും പലപ്പോഴും കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച രാത്രി വൈകി മുതല്‍ ശനി പുലര്‍ച്ചെ വരെ ട്രംപും ഉപദേഷ്ടാക്കളും ഒത്തുകൂടി. നിരവധി അമേരിക്കന്‍ വിമാനങ്ങള്‍ പറന്നുയര്‍ന്ന് കാരക്കാസിനകത്തും സമീപത്തുമുള്ള ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തി. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്തു. ഓപ്പറേഷനില്‍ പാശ്ചാത്യ അര്‍ദ്ധഗോളത്തിലെ 20 ബേസുകളില്‍ നിന്ന് 150-ലധികം വിമാനങ്ങള്‍ പറന്നുയര്‍ന്നു. എഫ്-35, എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍, ബി-1 ബോംബറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടെന്ന് അമേരിക്കയുടെ മുതിര്‍ന്ന ജനറല്‍ ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു:
പെന്റഗണ്‍ നിശ്ശബ്ദമായി റീഫ്യൂവലിംഗ് എയര്‍ ടാങ്കറുകള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് ജാമിംഗില്‍ വിദഗ്ധരായ വിമാനങ്ങള്‍ എന്നിവ മേഖലയിലേക്ക് മാറ്റി. വ്യോമാക്രമണങ്ങള്‍ സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തു. കാരക്കാസിലെ ലാ കാര്‍ലോട്ട എയര്‍ ബേസില്‍ റോയിട്ടേഴ്‌സ് എടുത്ത ചിത്രങ്ങളില്‍ വെനിസ്വേലന്‍ ആന്റി-എയര്‍ക്രാഫ്റ്റ് യൂണിറ്റിന്റെ കരിഞ്ഞ സൈനിക വാഹനങ്ങള്‍ ദൃശ്യമായി.
ആക്രമണങ്ങള്‍ നടക്കുമ്പോള്‍തന്നെ അമേരിക്കന്‍ ഡെല്‍റ്റാ ഫോഴ്‌സ് വമ്പന്‍ ആയുധ ശേഖരങ്ങളുമായി കാരക്കാസില്‍ പ്രവേശിച്ചു. സ്റ്റീല്‍ വാതിലുകള്‍ മുറിക്കാനുള്ള ബ്ലോ ടോര്‍ച്ച് ഉള്‍പ്പെടെ ഇവരുടെ പക്കലുണ്ടായിരുന്നു. രാത്രി ഒന്നിന് സൈനികര്‍ മഡൂറോയുടെ വീട്ടു വളപ്പില്‍ കടന്നു. ഇതിനിടെ ഒരു ഹെലികോപ്റ്ററിനു വെടിയേറ്റെങ്കിലും പറക്കാന്‍ കഴിഞ്ഞു. പ്രദേശവാസികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും കാരക്കാസിനു മുകളില്‍ താഴന്നു പറന്ന ഹെലിക്കോപ്റ്റര്‍ നിര ദൃശ്യമാണ്.
മഡൂറോയുടെ വീടിനുള്ളിലേക്ക് സൈനികരും എഫ്ബിഐ ഏജന്റുകളും പ്രവേശിച്ചു. ഉയര്‍ന്ന സുരക്ഷയുള്ള കോട്ടയിലെ പ്രവേശിക്കാന്‍ കഴിയാത്ത ഇടങ്ങളിലേക്കടക്കം അവര്‍ കയറി. കൂറ്റന്‍ സ്റ്റീല്‍ വാതിലുകള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നീക്കം ചെയ്തു. സേഫ് റൂമിലെത്താന്‍ മഡൂറോയും ഭാര്യയും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വളരെ വേഗത്തില്‍തന്നെ അദ്ദേഹം കീഴടങ്ങി. ചില അമേരിക്കന്‍ സൈനികര്‍ക്കു വെടിയേറ്റെങ്കിലും കൊല്ലപ്പെട്ടിട്ടില്ല.
ഓപ്പറേഷനുശേഷം മഡൂറോയുമായി മടങ്ങുമ്പോഴും നിരവധി തവണ വെടിവയ്പുണ്ടായി. എന്നാല്‍, മൂന്നരയോടെ ഹെലികോപ്റ്ററുകള്‍ ജലാതിര്‍ത്തിക്കു മുകളിലെത്തി. മഡൂറോയും ഭാര്യയും വിമാനത്തിലുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് കുറിച്ചു ‘നിക്കോളാസ് മദുറോ യു.എസ്.എസ്. ഇവോ ജിമയില്‍’. അമേരിക്കന്‍ യുദ്ധക്കപ്പലിന്റെ പേരു വ്യക്തമാക്കിയായിരുന്നു ഈ കുറിപ്പ്.







