കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിയാൽ സീറ്റ് ഉറപ്പിക്കാം: കേരളത്തിലെ എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും കണ്ടു:കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിൽ: വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി

തിരുവനന്തപുരം : പതിവ് തെറ്റിക്കാതെ കനഗോലുവും കൂട്ടരും തെരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ ഏൽപ്പിച്ച പണി ഭംഗിയായി ചെയ്തു കഴിഞ്ഞു. കേരളത്തിലെ സകല ജില്ലകളും കയറിയിറങ്ങി ഡിസിസി പ്രസിഡണ്ടുമാരെ കണ്ട് സംസാരിച്ച് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം സർവേ അടിസ്ഥാനത്തിലാണ് നടത്തുന്നത്. കനഗോലുവിന്റെ നേതൃത്വത്തിൽ, കർണാടക ആസ്ഥാനമായ ഏജൻസി എല്ലാ മണ്ഡലങ്ങളിലും സർവേ നടത്തി. വിജയ സാധ്യതാപ്പട്ടിക പട്ടിക ഹൈക്കമാൻഡിന് കൈമാറി. സർവേ നടത്തിയ ഏജൻസി എല്ലാ ഡിസിസി പ്രസിഡന്റ്മാരെയും നേരിൽ കണ്ടു.
കനഗോലുവിന്റെ നിഗമനങ്ങൾ തെറ്റാറില്ല എന്നതുകൊണ്ട് തന്നെ കനഗോലുവിന്റെ ഗുഡ് ബുക്കിൽ കയറിപ്പറ്റിയാൽ സ്ഥാനാർത്ഥി സീറ്റ് ഉറപ്പിക്കാം എന്നാണ് സ്ഥാനാർത്ഥി കുപ്പായം തുന്നിയിരിക്കുന്നവരുടെ പ്രതീക്ഷ.
സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല സ്ഥാനാർത്ഥിനിർണയം. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും പുതിയ മുഖങ്ങൾക്കും പരമാവധി അവസരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഊർജ്ജിതമാക്കി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രൂപം നൽകാനുള്ള കെപിസിസി നേതൃ ക്യാമ്പ് ഇന്ന് തുടങ്ങുകയാണ്. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ ,എം.എൽ.എമാർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വിശദമായി പരിശോധിച്ച് പോരായ്മകൾ തിരുത്താനുള്ള ചർച്ചയും രണ്ട് ദിവസത്തെ ക്യാമ്പിൽ നടക്കും.അതിനിടെ കേരളം അടക്കം തിരഞ്ഞെടുപ്പ് അടുത്ത 5 സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിന് ഉൾപ്പെടെ സ്ക്രീനിങ് കമ്മിറ്റി എഐസിസി നേതൃത്വം പ്രഖ്യാപിച്ചു.
കേരളത്തിലെ സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്രി ആണ്. ഡോ. സൈദ് നസീര്‍ ഹുസൈൻ നീരജ് ദാംഗി, അഭിഷേക് ദത്ത് എന്നിവര്‍ ഉൾപ്പെടെ സ്ക്രീനിംഗ് കമ്മിറ്റിയിൽ നാല് അംഗങ്ങൾ ആണുള്ളത്. അസമിലെ സ്ക്രീനിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക ഗാന്ധി ആണ്. തമിഴ്നാട്, പുതുച്ചേരി തെരഞ്ഞെടുപ്പിനായി ടിഎസ് സിംഗ് ദിയോയെയും പശ്ചിമ ബംഗാളിൽ ബികെ ഹരിപ്രസാദിനെയും ചെയര്‍മാനായി നിയമിച്ചു. ജനറൽ സെക്രട്ടറിമാർ പിസിസി അധ്യക്ഷൻമാർ പ്രതിപക്ഷ നേതാക്കൾ എഐസിസി സെക്രട്ടറിമാർ എന്നിവർ സ്ക്രീനിംഗ് കമ്മിറ്റിയിലെ എക്സ്ഓഫീഷ്യോ അംഗങ്ങൾ ആകും.






