വെനസ്വേല അമേരിക്ക ഭരിക്കും; യുഎസ് കടന്നാക്രമണത്തില്‍ വിശദീകരണവുമായി ട്രംപ്; ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; ചിത്രമെടുത്തത് അമേരിക്കന്‍ നാവിക സേനാ കപ്പലില്‍നിന്ന്; അമേരിക്കയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും വിവരം

ന്യൂയോര്‍ക്ക്: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ നയം വ്യക്തമാക്കി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം, മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്‍റിനെയും ഭാര്യയെയും അമേരിക്ക വിട്ടയക്കണമെന്നാണ് റഷ്യയുടെ നിലപാട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും നിലവിൽ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. മഡൂറയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്നും ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തിയിരുന്നു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗ്ഗം അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെന്നും ഈ അതീവ സങ്കീർണ്ണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും ട്രംപ് പറഞ്ഞിരുന്നു.
അതീവ രഹസ്യമായിട്ടാണ് വെനസ്വേലയിൽ കടന്നുകയരി അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സ് പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയത്. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, അതീവ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡൂറോയെ വലയിലാക്കിയത്. തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ മഡൂറയെ ബന്ദിയാക്കുകയായിരുന്നു. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കൻ ആക്രമണം നടന്നതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിയാക്കുന്നതിന് മുന്‍പ് തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെ ഏഴിടത്ത് സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഡെൽറ്റാ ഫോഴ്സാണെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ മഡൂറോ എവിടെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. യു.എസ് സമയം രാവിലെ 11 മണിക്ക് ട്രംപ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
മഡുറോ രാജ്യാന്തര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നുവെന്നാണ് യു.എസിന്‍റെ ആരോപണം. മഡൂറോയുടെ അറസ്റ്റ് സൂചന നല്‍കുന്നവര്‍ക്ക് 50 മില്യണ്‍ ഡോളര്‍ ആണ് യു.എസ് പ്രഖ്യാപിച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് വെനസ്വേലയിലേക്ക് യു.എസിന്‍റെ നേരിട്ടുള്ള ആക്രമണമുണ്ടായത്. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം.
തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടത്ത് സ്ഫോടനങ്ങളുണ്ടായി. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോര്‍ട്ട്. പ്രാദേശിക സമയം പുലർച്ചെ 1.50ഓടെയാണ് ബോംബ് ആക്രമണം ഉണ്ടായത്. തലസ്ഥാനമായ കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം.






