CrimeNEWS

പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് മൊഴി; വെടിയേറ്റ സ്ത്രീയുടെ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയില്‍ വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് പടിഞ്ഞാറേക്കോട്ടയിലെ വീട്ടില്‍ കയറി ഷിനിയെ വെടിവച്ചത്. മുഖം മറച്ചെത്തിയ വനിതാ ഡോക്ടര്‍ ആമസോണ്‍ കൊറിയര്‍ നല്‍കാന്‍ വന്നതാണെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് ഷിനിയെ വെടിവച്ച ശേഷം അവിടെനിന്ന് കടന്നുകളഞ്ഞു. വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഈ കാര്‍ കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സില്‍വര്‍ കളറിലുള്ള കാര്‍ ആയൂരിലുള്ള പ്രതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയതും നിര്‍ണായകമായി. ഇവരുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്.

Signature-ad

ആരെയും സംശയമില്ലെന്നും ആര്‍ക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചില്ല. തുടര്‍ന്ന് ഷിനിയുടെയും സുജിത്തിന്റെയും പ്രതിയുടെയുമെല്ലാം ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ഇവര്‍ ജോലി ചെയ്യുന്ന കൊല്ലത്തെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ഈ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ആറ് മാസം പോലും ആയിട്ടില്ലെന്നാണ് വിവരം. കോട്ടയം സ്വദേശിനിയാണിവര്‍.

സുജിത്തും പ്രതിയും സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടെ കൊവിഡ് കാലത്താണ് പരിചയത്തിലാകുന്നത്. സുജിത്ത് ബന്ധത്തില്‍നിന്നും അകന്ന ശേഷം പ്രതികാരം തീര്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു എന്നാണ് നേരത്തേ പുറത്തുവന്ന വിവരം.

Back to top button
error: