KeralaNEWS

വയനാട്ടില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട്: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ പ്രതികരണം.

ഇന്നലെ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി മേഖലകളില്‍ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകള്‍ തായറാക്കിയതെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്ന പരാതി. പരാതിയെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബത്തേരിയില്‍ നിന്ന് 470 ഒളം കിറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി കിറ്റുകളില്‍ പകുതി വാഹനത്തിലും പകുതി കടയുടെ മുന്നില്‍ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കടയുടമയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: