CrimeNEWS

മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി! ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍

പാലക്കാട്: മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (എച്ച്.ഐ.) ഷാജി മാത്യു വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍വെച്ചാണ് പിടിയിലായത്.

പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയില്‍നിന്ന് പണം വാങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും സംഘവും പിടികൂടുകയായിരുന്നു.

ഷാജി മാത്യു

വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറുക്ക് കയറ്റുമതി ചെയ്യുന്ന അമ്പിളി മുറുക്ക് കമ്പനിക്ക് പരിശോധന കൂടാതെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പനിയിലെ 18 തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് അനന്തകൃഷ്ണന്‍ മാര്‍ച്ച് ഒമ്പതിന് 10,000 രൂപ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയിരുന്നു.

സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒരു തൊഴിലാളിക്ക് 750 രൂപ വീതം 18 തൊഴിലാളികളുടെ കണക്കില്‍ 13,500 രൂപ ഷാജി മാത്യു കൈക്കൂലി ചോദിച്ചു. വ്യാഴാഴ്ച രാത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വരാന്‍ അനന്തകൃഷ്ണനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് അനന്തകൃഷ്ണന്‍ വിജിലന്‍സുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ വിജിലന്‍സ് അനന്തകൃഷ്ണനെ ഏല്‍പ്പിച്ചു. നോട്ടുകള്‍ വാങ്ങുന്നതിനിടെയാണ് ഷാജി മാത്യു പിടിയിലായത്.

Back to top button
error: