KeralaNEWS

സി.പി.എമ്മിലെ അസംതൃപ്തരെ കണ്ട് ബി.ജെ.പി. നേതാക്കള്‍; പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ സന്ദര്‍ശനം

കണ്ണൂര്‍: കേരളത്തില്‍ സ്വാധീനം കൂട്ടാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ.പി. സി.പി.എം. ശക്തികേന്ദ്രങ്ങളിലെത്തി അസംതൃപ്തരെ നേരില്‍ കണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടു ചെയ്തതായി കരുതുന്ന സി.പി.എം. പ്രവര്‍ത്തകരെയും അനുഭാവികളെയും നേതാക്കള്‍ രഹസ്യമായി കാണുകയാണ്. സി.പി.എമ്മിന്റെ കോട്ടകളായി കരുതുന്ന കയ്യൂര്‍, കരിവെള്ളൂര്‍, തില്ലങ്കേരി, പാറപ്രം തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യവുമായി ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തി. സി.പി.എമ്മുമായി മാനസിക അകല്‍ച്ചയിലായ പ്രവര്‍ത്തകരെ അദ്ദേഹം നേരില്‍ക്കണ്ട് സംസാരിച്ചു.

സംസ്ഥാനത്ത് മുഴുവന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ബി.ജെ.പി. ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന് തുടക്കം കുറിച്ചത് കണ്ണൂരിലാണ്. സമീപഭാവിയില്‍തന്നെ കേരളം ബി.ജെ.പി. ഭരിക്കുന്ന രീതിയില്‍ പാകപ്പെട്ടുവരികയാണെന്നും പരസ്യമായി പ്രവര്‍ത്തിക്കാന്‍ പ്രയാസം നേരിടുന്ന സ്ഥലങ്ങളില്‍ രഹസ്യമായി പ്രവര്‍ത്തിക്കണമെന്നുമാണ് ബി.ജെ.പി. നല്‍കുന്ന നിര്‍ദേശം.

Signature-ad

സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ ചില ബൂത്തുകളില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല ബൂത്തിലും നൂറിലേറെ വോട്ടുകള്‍ ലഭിച്ചു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമോ എന്നാണ് ബി.ജെ.പി.യുടെ നോട്ടം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് 2025-ല്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

 

Back to top button
error: