KeralaNEWS

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നാലു സീറ്റുകളില്‍നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാര്‍, തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുന്നു. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Signature-ad

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിലും മത്സരിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയോട് വിദ്വേഷമില്ല. വ്യക്തിപരമായി അദ്ദേഹത്തോട് സ്‌നേഹമാണ്. രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി അയക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നിരവധി എംപിമാരുള്ള വടക്കേ ഇന്ത്യയില്‍നിന്നാണോ 20 എംപിമാര്‍ മാത്രമുള്ള കേരളത്തില്‍നിന്നാണോ രാഹുല്‍ മത്സരിക്കേണ്ടതെന്ന് പാര്‍ട്ടി ആലോചിക്കണം. ബിജെപി ഇത് വിഷയമാക്കി മാറ്റുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Back to top button
error: