NEWSPravasi

സ്വദേശത്തോ വിദേശത്തോ? അജ്മാനില്‍ കാണാതായ മലയാളിയെ കുറിച്ച് മാസങ്ങളായിട്ടും വിവരമില്ല

മലപ്പുറം: യുഎഇയിലെ അജ്മാനില്‍ ജോലിചെയ്യവെ വിസ ശരിയാക്കുന്നതിനായി ഒമാനിലേക്ക് പോകുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം കാണാതായ മലയാളിയെ കുറിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. പോലീസിന്റെ അന്വേഷണത്തില്‍ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോഴും എവിടെയാണെന്ന് വ്യക്തമല്ല.

ജംഷീര്‍

എടപ്പാള്‍ നെല്ലിശേരി മുക്കടേക്കാട്ട് ജംഷീറിനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജനുവരി 10 നകം മറുപടി നല്‍കാനാണ് നിര്‍ദേശം.

ജംഷീര്‍ ഇപ്പോള്‍ ഗള്‍ഫിലുണ്ടോ അതോ നാട്ടിലേക്ക് മടങ്ങിയോ എന്നു പോലും വ്യക്തമല്ല. നാട്ടിലെ ബന്ധുക്കളും യുഎഇയിലെ പരിചയക്കാരും അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുമ്പാണ് ജംഷീര്‍ യുഎഇയിലേക്ക് പോകുന്നത്. എറണാകുളത്തായിരുന്നു അതുവരെ ജോലി. അജ്മാനില്‍ താല്‍കാലികമായി സെയില്‍സ്മാനായി ജോലി ലഭിച്ചതോടെയാണ് വിമാനം കയറിയത്. കുറച്ചുകാലം ജോലി ചെയ്ത ശേഷം കമ്പനി വിസ അനുവദിച്ചിട്ടുണ്ടെന്നും വിസ മാറ്റാനായി ഒമാനിലേക്ക് പോകുകയാണെന്നും വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നാണ് ജംഷീറിനെ കാണാതായത്.

ജംഷീര്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് യുഎഇ അധികൃതര്‍ നല്‍കുന്ന വിവരം. ചങ്ങരംകുളം പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ ഹൈദരാബാദിലും കരിപ്പൂരിലും എത്തിയിരുന്നതായി കണ്ടെത്തിയെങ്കിലും വീട്ടിലെത്തിയിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജംഷീര്‍ ഹൈദരാബാദില്‍ എത്തിയെന്ന വിവരം ലഭിച്ച പോലീസ് ഹൈദരാബാദിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആദ്യതവണ വിസിറ്റിങ് വിസ കഴിഞ്ഞ് ജനുവരിയില്‍ ജംഷീര്‍ കരിപ്പൂരിലെത്തി ഒരാഴ്ച താമസിച്ചുവെന്ന വിവരവും പോലീസിന് ലഭിച്ചു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ സിബിഐ അന്വേഷണം സാധ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

 

Back to top button
error: