NEWS

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ഗ്രീന്‍ സിഗ്നല്‍

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കി സിപിഐഎം പോളിറ്റ് ബ്യൂറോ.കേരള ഘടകവും ഇതിനെ പിന്തുണച്ചു.

2021 മെയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. തൃണമൂലിനെയും ബിജെപിയെയും നേരിടാന്‍ സഖ്യം കൂടിയേ തീരുവെന്ന നിലപാടിലായിരുന്നു ബംഗാള്‍ ഘടകം. 34 വര്‍ഷം സിപിഐഎം ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍.

നീണ്ട 34 വര്‍ഷക്കാലം, 2011-വരെ, തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എം നേതൃത്വത്തിലുള്ള സി പി എം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. സിംഗൂരിലും നന്ദിഗ്രാമിലും ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങിയ 2008-ല്‍ തന്നെ ബംഗാളില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തകര്‍ച്ച ആരംഭിച്ചിരുന്നു. അതിനുശേഷം നടന്ന ഓരോ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ ജനകീയാടിത്തറ കുത്തനെ ഇടിയുകയും തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ വലതുപക്ഷ കക്ഷികളും, എന്തിനേറെ കോണ്‍ഗ്രസ് പോലും നേട്ടമുണ്ടാക്കുകയും ചെയ്തു.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനവുമായി 2014-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 42-ല്‍ വെറും 2 സീറ്റ് മാത്രം നേടാനായതോടെ സംസ്ഥാനത്തെയും കേന്ദ്രത്തിലേയും സി പി എം നേതൃത്വം വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ 2015-ല്‍ ബംഗാളിലും ദേശീയതലത്തിലും പുതിയ സെക്രട്ടറിമാര്‍ ചുമതലയേറ്റു. ഇതോടെ ബംഗാളിലെ ഇടതുമുന്നണിക്കും സി പി എമ്മിനും പുതുജീവന്‍ കിട്ടുമെന്ന പ്രത്യാശയാണ് ഉണ്ടായിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മിന്റെ ശേഷി 294 ല്‍ 26 ല്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. റഫീഖുല്‍ ഇസ്ലാം എന്ന പാര്‍ട്ടി എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയത് കഴിഞ്ഞ ആഴ്ചയില്‍ ആണ്.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ,തൊഴിലില്ലായ്മക്കെതിരെയുള്ള പ്രക്ഷോഭം ,കര്‍ഷക സമരങ്ങള്‍ എന്നിവയില്‍ ആളുകള്‍ അണിനിരക്കുന്നതിനാല്‍ പാര്‍ട്ടിയ്ക്ക് ഒരു മാറ്റം ഇപ്പോള്‍ കാണുന്നുണ്ട് .

അധികാര നഷ്ടത്തിന് ശേഷം തൃണമൂല്‍ ആക്രമണത്തില്‍ നൂറുകണക്കിന് ഓഫീസുകള്‍ ആണ് സിപിഐഎമ്മിന് പൂട്ടേണ്ടിവരികയോ നഷ്ടപ്പെടുകയോ ചെയ്യേണ്ടി വന്നിട്ടുള്ളത് .തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാര്‍ട്ടിയ്ക്ക് പണമില്ല എന്നതാണ് വാസ്തവം.

സഖ്യം നേരിടുന്ന വെല്ലുവിളികള്‍ ഇവയാണ്.

1. സാമ്പത്തികം

2. ശാരീരികമായ സംഘര്‍ഷങ്ങളെ നേരിടാനുള്ള കരുത്ത്

3. വര്‍ഷങ്ങളായി ശത്രുക്കള്‍ ആയിരുന്നത് കൊണ്ട് അണികള്‍ക്കിടയിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മ തുടങ്ങിയവയാണ്‌.

അതേസമയം, 2016 ലും സമാനമായ പരീക്ഷണം നടന്നിരുന്നു എന്നാല്‍ നഷ്ടം സിപിഐഎമ്മിന് ആയിരുന്നു സിപിഐഎമ്മിന് 26 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമാണ് ലഭിച്ചിരുന്നത്.

2020 ല്‍ യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്‌തെങ്കിലും സിപിഐഎം നിരസിച്ചിരുന്നു.

ഇവിടെ കോണ്‍ഗ്രസും സിപിഐഎമ്മും ആഗ്രഹിക്കുന്നത് ബീഹാര്‍ മാതൃകയിലുളള ബന്ധമാണ്. ഇപ്പോള്‍ തന്നെ മോഡി സര്‍ക്കറിനെതിരെ തൊഴിലാളി -കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തില്‍ ആണ്. സംഘടന തകര്‍ന്നു എന്നാണ് സിപിഐഎം നേരിടുന്ന വലിയ പ്രശ്നം .ശാരീരിക അക്രമങ്ങളിലൂടെ തകര്‍ത്തു എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

Back to top button
error: