Lead News
-
കണ്ണൂര്‍ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍
കണ്ണൂര്‍: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സീനിയര്‍ അക്കൗണ്ടന്റ് പിടിയില്‍. കൊറ്റാളി സ്വദേശി നിധിന്‍രാജാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിവിധ ഇടപാടുകളിലായി മൂന്നരലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഒരു സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സീനിയര്‍ അക്കൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ കൂടുതല്‍ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് നിധിന്‍രാജിനെ പിടികൂടിയത്. ദുരിതാശ്വാസപദ്ധതികളുടെ ഫണ്ട് വിതരണത്തിലും തിരിമറികള്‍ നടന്നിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.
Read More » -
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; പവന് 36,040 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,505 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 36,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ഉച്ച വരെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയും ഉച്ചക്ക് ശേഷം ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് നവംബര്‍ 16 ന് ആണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.
Read More » -
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
ഇനി പറയുന്ന വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്. www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത് തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ സര്‍ക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.
Read More » -
ഒമിക്രോൺ വകഭേദം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
കൊല്ലം: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ലഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » -
കോവിഡിന്റെ ‘ഒമിക്രോണ്‍’ വകഭേദം; 7 രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാ വിലക്കേര്‍പ്പെടുത്തി
ദുബായ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 7 രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം, യുഎഇ പൗരന്മാര്, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം.
Read More » -
കോട്ടയത്ത് എഫ് സി ഐ ജീവനക്കാരി ഗോഡൗണിൽ മരിച്ചനിലയിൽ
കോട്ടയം: എഫ് സി ഐ ജീവനക്കാരിയെ ഗോഡൗണില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിങ്ങവനം ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്ട്രോളറും മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന് ബിനുരാജിന്റെ ഭാര്യയുമായ എം എസ് നയനയെയാണ് (32) മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.ജോലി സമയം കഴിഞ്ഞ് വീട്ടില്‍ മടങ്ങി എത്തേണ്ട സമയമായിട്ടും നയനയെ കാണാതായതോടെ വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഗോഡൗണിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മകന്: സിദ്ധാര്‍ഥ്.
Read More » -
എംജിആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി അന്തരിച്ചു
ചെന്നൈ: അണ്ണാഡിഎംകെ സ്ഥാപകനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിനു വൃക്കദാനം ചെയ്ത സഹോദരപുത്രി എം.ജി.സി.ലീലാവതി അന്തരിച്ചു. 72 വയസ്സായിരുന്നു.1984ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് എംജിആര്‍ യുഎസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ലീലാവതിയാണ് വൃക്ക നല്‍കിയത്. എംജിആറിന്റെ മൂത്ത സഹോദരന് എം.ജി. ചക്രപാണിയുടെ മകളാണ്. തൃശൂര്‍ ചേലക്കരയില്‍ ഭര്‍ത്താവ് ഡോ. രവീന്ദ്രനാഥിനൊപ്പം താമസിച്ചിരുന്ന അവര്‍ 1989ലാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്. 2017ല്‍ ഏതാനും ബന്ധുക്കള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലീലാവതിക്ക് രണ്ടു പെണ്മക്കളുണ്ട്.
Read More » -
പുതിയ വകഭേദം കോവിഡ് ‘ഒമൈക്രോൺ’; 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോര്‍ട്ട് ചെയ്തു, ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളാണ് രോഗം സ്ഥിരീകരിച്ചത്. മാത്രമല്ല ഹോങ്കോങ്, ഇസ്രയേല്‍, ബല്‍ജിയം എന്നിവിടങ്ങളിലും പുതിയ വകഭേദം കണ്ടെത്തി. പുതിയ വകഭേദത്തിന് ‘ഒമൈക്രോണ്‍’ എന്നാണു പേരിട്ടിരിക്കുന്നത്. വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവിലുള്ള വാക്സീനുകള്‍ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാന്‍ ആഴ്ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഇതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രാ സര്‍വീസുകള്‍ക്ക് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമെന്ന യൂറോപ്യന്‍ കമ്മിഷന് നിര്‍ദേശം 27 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ അംഗീകരിച്ചു. യുഎസും യുകെയും സൗദിയും വിലക്ക് പ്രഖ്യാപിച്ചു.
Read More » -
യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമെന്ന് സഹോദരൻ
പാലക്കാട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല മാങ്കുറുശ്ശി കക്കോട് അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല (19) യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. ഭര്‍ത്താവ് മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ നഫ്ലയെ കണ്ടത്. ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആര്‍ഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കബറടക്കി. അതേസമയം, മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ചു സഹോദരന് നഫ്സല്‍ രംഗത്തെത്തി.10 മാസം മുന്‍പാണ് ധോണി ഉമ്മിനി പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന് കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും വിവാഹിതരായത്.
Read More » -
നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വർഷം തടവും പിഴയും ശിക്ഷ
തൃശൂര്‍: നാലര വയസ്സുകരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും പിഴയും ശിക്ഷ. തൃശൂര്‍ പുന്നയൂര്‍ സ്വദേശി ജിതിനാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്ക് പുറമെ 17,5000 രൂപ പിഴയും കോടതി വിധിച്ചു. 2016 ല്‍ കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.അന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ മാരായ കെജി സുരേഷ്, എ ജെ ജോണ്സന് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പറഞ്ഞത്. നിലവില്‍ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ വിചാരണ നേരിടുന്നയാളും വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കൂടാതെ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളുമാണ്.
Read More »