‘മതരാഷ്ട്ര വാദത്തിന്റെ കണ്ഠകോടാലി എന്ന പ്രതീതി ഉണ്ടാക്കും; മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി പരിഭാഷ നടത്തും; കലീമിന് നന്ദി പറയും, അത് പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു മറച്ചു വയ്ക്കും’; എം.എന്‍. കാരശേരിക്ക് വിമര്‍ശനം
"ഒരു ഭാഗത്ത് ഇസ്ലാമിനെ ജനാധിപത്യവല്ക്കരിക്കേണ്ടതിനെ കുറിച്ച് പറയും. എന്നാല്‍ മറുഭാഗത്ത് കാരശ്ശേരിയിലെ പള്ളിയൊന്നു ജനാധിപത്യവല്ക്കരിക്കാമോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നില്‍ തറവാട്ടു പോരിശ പറയും. ആദ്യമായി വെടിപ്പുള്ള ടോയ്ലറ്റും ഇസ്തിരിപ്പെട്ടിയും വാങ്ങിയ തറവാട്ടില്‍ ജനിച്ചയാളാണ് എന്നൊക്കെ സ്വന്തം തറവാട്ടു ബോധം കെട്ടിയാടും. ഉദാര ജനാധിപത്യത്തിന്റെ ബഡായി വിടുമ്പോഴും ഫേസ് ബുക്കിലെ കമന്റ് ബോക്സ് പുട്ടിത്തന്നെയിരിക്കും"

മലപ്പുറം: വിമര്‍ശകര്‍ എന്ന പേരില്‍ അനുഭവിക്കുന്ന സവിശേഷ അധികാരത്തിന്റെ ബലത്തില്‍ പരിമിതികളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് എം.എന്‍. കാരശേരിയെന്നു വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവും പരിഹാസവും നിറയുന്നത്. ‘ഒരുഭാഗത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന് ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും. ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയു’മെന്നും കാരശേരിയുടെ പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം
വിമര്‍ശകര്‍ എന്ന കൂട്ടര് അനുഭവിക്കുന്ന സവിശേഷാധികാരത്തിന്റെ മറവിലും ബലത്തിലുമാണ് വിമര്‍ശകര്‍ തങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് എം. എന്‍. കാരശ്ശേരി.
ഒരുഭാഗത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന് ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും.
ഒരു ഭാഗത്ത് മാപ്പിള മുസ്ലിംകളും ജാതിബോധവും എന്ന പുസ്തകത്തിനു അവതാരിക എഴുതും. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ മുസ്ലിംകള്‍ക്കിടയിലെ ജാതി വ്യത്യാസത്തെ കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നു വീമ്പിളക്കും. നാട്ടിലെ ഒസ്സാന് നാട്ടുകാര്‍ ആദ്യമായി പ്രതിഫലം കൊടുക്കാന്‍ തുടങ്ങിയ ഖിസ്സ പറയും. എന്നാല്‍ ഒസ്സാന്റെ മോന് ഒരു രൂപ അധികം കൂലി ചോദിച്ചാല്‍ ബദല്‍ ജനകീയ ബാര്‍ബര്‍ ഷോപ്പ് തുടങ്ങി ഒസ്സാന്മാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടും. ഇതു ഒസ്സാന്മാരോട് സ്വന്തം തറവാട്ടുകാര് പണ്ടു കാണിച്ച അതേ ജാതിബോധത്തിന്റെ തുടര്‍ച്ചയല്ലേ എന്ന് ഒസ്സാന്റെ മോന് ചോദിച്ചാല്‍, അതൊന്നും മറക്കാനായില്ലേ എന്നു ക്ഷോഭിക്കും.
ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയും.
ജമാഅത്തെ ഇസ്ലാമിക്കു വേണ്ടിയുള്ള പരിഭാഷക്ക് ഇട നിലക്കാരനായി പ്രവര്‍ത്തിച്ച ‘കലീമി’ന് നന്ദി പറയും. എന്നാല്‍ ആ കലീം കേരളത്തിലെ എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു പറയാതിരിക്കാന്‍ ശ്രദ്ധിക്കും. (1980 കളില്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ ഐ പി എച്ചിന് വേണ്ടി പുസ്തകം പരിഭാഷപ്പെടുത്തിക്കൊടുക്കുന്നയാളായിരുന്നു കാരശ്ശേരി. അത്തരമൊരു പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത് ഈ പുസ്തകം കടപ്പെട്ടിരിക്കുന്നത് ‘കലീ’മിനോടാണ് എന്നാണ്.)
ഒരു ഭാഗത്ത് ഇസ്ലാമിനെ ജനാധിപത്യവല്ക്കരിക്കേണ്ടതിനെ കുറിച്ച് പറയും. എന്നാല്‍ മറുഭാഗത്ത് കാരശ്ശേരിയിലെ പള്ളിയൊന്നു ജനാധിപത്യവല്ക്കരിക്കാമോ എന്ന നാട്ടുകാരുടെ ചോദ്യത്തിനു മുന്നില്‍ തറവാട്ടു പോരിശ പറയും. ആദ്യമായി വെടിപ്പുള്ള ടോയ്ലറ്റും ഇസ്തിരിപ്പെട്ടിയും വാങ്ങിയ തറവാട്ടില്‍ ജനിച്ചയാളാണ് എന്നൊക്കെ സ്വന്തം തറവാട്ടു ബോധം കെട്ടിയാടും. ഉദാര ജനാധിപത്യത്തിന്റെ ബഡായി വിടുമ്പോഴും ഫേസ് ബുക്കിലെ കമന്റ് ബോക്സ് പുട്ടിത്തന്നെയിരിക്കും.
കോണ്‍ഗ്രസ് അധ്യാപക സംഘടനയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ നിഷ്പക്ഷനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആ ചരിത്രം ഒളിപ്പിച്ചുവെക്കും. ഇപ്പോള്‍, ഒരേ സമയം ജമാഅത്തെ ഇസ്ലാമിക്കെതിരെ നാല് ന്യായം പറയുകയും അത് കഴിഞ്ഞ് നേരെ ചാനലില്‍ പോയിരുന്ന് ജമാഅത്തെ ഇസ്ലാമിയെ വെള്ള പൂശുന്നവരെ ന്യായീകരിക്കുകയും ചെയ്യുന്ന കാരശ്ശേരിയുടെ ആ മെയ്വഴക്കമുണ്ടല്ലോ, അത് മൂപ്പര് പെട്ടെന്നൊരു ദവസം കൊണ്ട് ആര്‍ജിച്ചെടുത്തതല്ല. വിമര്‍ശനം എന്ന തുടര്‍ഭരണത്തിന്റെ ബലത്തിലും ചെലവിലും മറവിലും ആര്‍ജ്ജിച്ചെടുത്ത മെയ് വഴക്കമാണ്.
ഗോളികള്‍ ഇല്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് മാത്രം ഗോളടിച്ചാണ് നമ്മുടെ പാരമ്പര്യ നിരൂപകര്‍ക്ക് ശീലം. അതുകൊണ്ടാണ് സാധാരണക്കാരുടെ ചോദ്യങ്ങള്‍ അതിക്രമങ്ങള്‍ ആയി കാരശ്ശേരിക്കും ഫാന്‍സിനും തോന്നുന്നത്. ഏതു രാഷ്ട്രീയ-ജാതി-വര്‍ഗ ബോധങ്ങളുടെ തുടര്‍ഭരണത്തിന്റെ തണലാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന കാര്യം മറച്ചുപിടിക്കാനുള്ള ആ മെയ് വഴക്കത്തിന്റെ തിണ്ണബലമാണ് ഇവരുടെ കൈമുതല്‍. ആ മറ സാധാരണക്കാര്‍ പൊളിക്കുമ്പോഴുള്ള വെപ്രാളമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ എന്നാല്‍ ഭാഷപോഷിണി അല്ലല്ലോ. കെ.സി. നാരായണന് അല്ലല്ലോ സാമൂഹിക മാധ്യമങ്ങളുടെ എഡിറ്റര്‍. (പഴയ പോസ്റ്റ്; ചില്ലറ പരിഷ്കാരങ്ങളോടെ)
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#MNKarassery, #DoubleStandard, #Hypocrisy, #KarasseryExposed, #PseudoLiberal, #IdentityPolitics, #Casteism, #SocialCriticism, #IntellectualHypocrisy, #BarberShopIssue, #PulikkottilHyder, #IPH, #JamaateIslami, #P Koya, #DemocraticIslam, #Traditionalism, #Liberalism #SocialMediaJustice, #PublicDiscourse, #KeralaPolitics, #IntellectualDebate, #CommonManVoice, #Equality, #HistoryExposed






