KeralaNEWS

ഊത്തപിടുത്തക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ആറുമാസം അകത്തുകിടക്കേണ്ടിവരും

കൊച്ചി: പുതുമഴയില്‍ ഊത്ത പിടിച്ചാല്‍ അഴിയെണ്ണാം. ഊത്ത പിടിത്തക്കാരെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കി. ശുദ്ധജല മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീന്‍പിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയില്‍ മുട്ടയിടുന്നതിനായി വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരും. ഇത്തരം മീന്‍ പിടിക്കുന്നതാണ് ഊത്ത പിടിത്തം. വയര്‍ നിറയെ മുട്ടകളുള്ളതിനാല്‍ ഈ സമയത്ത് മത്സ്യങ്ങള്‍ക്കു രക്ഷപ്പെടാനാകില്ല.

Signature-ad

മഴക്കാലത്തെ മീന്‍വേട്ട വ്യാപകമാണ്. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യം പിടിക്കുന്നത് കേരള അക്വാകള്‍ച്ചര്‍ ആന്‍ഡ് ഇന്‍ലാന്റ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. 15,000 രൂപ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കാം. ഫിഷറീസ്, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.

പ്രജനനകാലമായതിനാല്‍ ഓരോ ഊത്തപിടിത്തവും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടിത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകളുടെ സഞ്ചാരപാത ചിറ കെട്ടിയടച്ച് അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയില്‍ നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നതിനാല്‍ ഒരൊറ്റ മീനും രക്ഷപ്പെടില്ല.

 

Back to top button
error: