CrimeNEWS

കൊല ചെയ്യാൻ ഉപയോഗിച്ച സര്‍ജിക്കൽ കത്തി നേരത്തെ വാങ്ങിവെച്ചത്, കണ്ണൂരിലെ കാങ്കോലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തറത്തുകൊന്ന സംഭവം ആസൂത്രിതം എന്ന് പൊലീസ്

   കാങ്കോലി ഗ്രാമം ആ നടുക്കം വിട്ട് ഉണർന്നിട്ടില്ല. ഭാര്യ പ്രസന്നയെ ഭര്‍ത്താവ് ഷാജി ക്രൂരമായി കഴുത്തുറത്തു കൊന്ന സംഭവം നാട്ടുകാരുടെ ഉള്ളിൽ തീർത്ത മുറിപ്പാടുകൾ അത്ര ആഴമേറിയതാണ്. ഈ കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രസന്നയെ കൊലപ്പെടുത്താന്‍ ഷാജി നേരത്തെ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത് .

ഷാജി സര്‍ജിക്കല്‍ കത്തി വാങ്ങിവച്ചത് മനപൂര്‍വം ആയിരുന്നു. ഭാര്യയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും  സംശയമുണ്ട്. ഷാജിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും.

Signature-ad

പ്രസന്നയും മൂന്ന് മക്കളും ഷാജിയുമായുളള കുടുംബവഴക്കിനെ തുടര്‍ന്ന് പെരുമാച്ചേരിയിൽ കുടുംബവീട്ടിലായിരുന്നു താമസം. അമ്മയും സഹോദരനുമാണ് അവിടെയുണ്ടായിരുന്നത്. ഷാജിയുടെ വീടിന് സമീപത്തെ ഒരു കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രസന്ന,  കുട്ടികളുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാനാണ് ഭര്‍തൃവീട്ടില്‍ വന്നത്.

വാതില്‍ തുറന്ന് അകത്തേക്ക് കടന്ന പ്രസന്നയും ഷാജിയും തമ്മില്‍ വഴക്കുണ്ടാവുകയും അവിടെയുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ടു ഷാജി പ്രസന്നയുടെ തലയ്ക്കടിച്ചു വീഴ്ത്തി സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചു തലയറുത്ത് മാറ്റുകയുമായിരുന്നു. ഉടലില്‍ നിന്നും ഒരുമീറ്ററോളം അകലെയാണ് തല കാണപ്പെട്ടത്.

പ്രസന്നയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴെക്കും പ്രതി വസ്ത്രം മാറി ബൈക്കില്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോയിരുന്നു. കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു അയാൾ. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങോം പൊലീസ് സ്ഥലത്തെത്തി.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ജനിഷ, ഒന്നാം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിവ് ശിവ, അങ്കണവാടി വിദ്യാര്‍ഥി ശിവ ദര്‍ശിഖ് എന്നിവരാണ് ഇവരുടെ മക്കള്‍.

പ്രസന്ന കൊല്ലപ്പെട്ട വിവരം അവരുടെ സ്വദേശമായ പെരുമാച്ചേരി ഗ്രാമത്തെയും നടുക്കിയി. 10 വര്‍ഷം മുന്‍പാണ് പ്രസന്നയെ ഷാജി ഇവിടെ നിന്നും വിവാഹം കഴിച്ചു കൊണ്ടു പോയത്. ഭര്‍തൃവീടിന് സമീപത്തെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പ്രസന്ന ഇനി തിരിച്ചുവരില്ലെന്ന നടുക്കുന്ന സത്യത്തിന് മുന്‍പില്‍ തളര്‍ന്നിരിക്കുകയാണ് അമ്മയും സഹോദരനും.

പയ്യന്നൂരിലെ ഒരു ഷോപ്പില്‍ ജോലി ചെയ്തിരുന്ന പ്രസന്ന സംഭവദിവസം അവിടെ നിന്നും അവധിയെടുത്തു.  മൂത്ത രണ്ടുമക്കളെ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളില്‍ യാത്രയാക്കി ഇളയകുട്ടിയെ അങ്കണവാടിയിലുമെത്തിച്ചു. സംഭവദിവസം രാവിലെ പത്തുമണിയോടെ പ്രസന്ന വീട്ടില്‍ നിന്നുമിറങ്ങി.

പിണങ്ങി കഴിയുന്ന ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടു കണ്ണൂര്‍ കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച പെരുമാച്ചേരിയിലെ വീട്ടിലെത്തിയ ഷാജി മൂന്നുമക്കള്‍ക്കും ചോക്ളേറ്റും മറ്റും നല്‍കിയിരുന്നു. ഇതിനിടയില്‍ പ്രസന്നയും ഷാജിയും തമ്മില്‍ വാക്ക് തര്‍ക്കം നടന്നതായി പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രസന്നയുമായി പിണങ്ങിയ ഷാജി ഒരു ഒരാഴ്ച മുന്‍ പരാതിയുമായി മയ്യില്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. കുടുംബകോടതിയില്‍ പരസ്പരം വിട്ടുപിരിയുന്നതിനായി നല്‍കിയ കേസിന്റെ വിശദാംശങ്ങളും വിവരങ്ങളും ഇയാള്‍ പൊലീസിന് കൈമാറിയിരുന്നു. പ്രസന്നയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇയാള്‍ ഉന്നയിച്ചതെന്നും എന്നാല്‍ ഒന്നിനും ഒരു വ്യക്തത വരുത്താത്തതിനാല്‍ നടപടിയെടുത്തിട്ടില്ലെന്നും മയ്യില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: