BusinessTRENDING

ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ

ദില്ലി: ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി 2 ലക്ഷം കോടി ഡോളറായി ഉയർത്താൻ ശ്രമിക്കുന്ന ഫോറിൻ ട്രേഡ് പോളിസി പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപയിലുള്ള പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു.

രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സബ്‌സിഡിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് കയറ്റുമതി എന്ന ആശയം മാറുമെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു.

നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു. ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഈ സംവിധാനത്തിന് കീഴിൽ, ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും നടക്കുക.

മാർച്ച് 14 ന് പാർലമെന്റിൽ അവതരിപ്പിച്ച ഡാറ്റ പ്രകാരം, 18 രാജ്യങ്ങളിൽ നിന്നുള്ള കറസ്പോണ്ടന്റ് ബാങ്കുകളുടെ പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) തുറക്കുന്നതിന് 60 കേസുകളിൽ ആഭ്യന്തര, വിദേശ അംഗീകൃത ഡീലർ ബാങ്കുകളെ ആർബിഐ അംഗീകരിച്ചിട്ടുണ്ട്. ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇതിൽ ഉൾപ്പെടുന്നു

Back to top button
error: