IndiaNEWS

ഫിസിയോതെറാപ്പിസ്റ്റല്ല റേപ്പിസ്റ്റ്; ജയിലില്‍ കേജ്‌രിവാളിന്റെ മന്ത്രിയെ മസാജ് ചെയ്തത് പോക്സോ കേസ് പ്രതി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന എ.എ.പി മന്ത്രി സത്യേന്ദര്‍ ജയിനിന്റെ കാല്‍ തിരുമ്മുന്ന വിഡിയോ പുറത്തുവന്ന സംഭവത്തില്‍ എ.എ.പിയുടെ വാദങ്ങള്‍ പൊളിയുന്നു. ചികിത്സയുടെ ഭാഗമായാണ് കാല്‍ തിരുമ്മിയതെന്നാണ് എ.എ.പി വിശദീകരിച്ചത്.

എന്നാല്‍, പോക്സോ കേസില്‍ അറസ്റ്റിലായ ബലാത്സംഗക്കുറ്റം ചുമത്തിയ കുറ്റവാളി റിങ്കുവാണ് മന്ത്രിയുടെ കാല്‍ തിരുമ്മിയതെന്നാണ് ഒടുവില്‍ ജയില്‍വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി വീണ്ടും രംഗത്തെത്തി. ഫിസിയോതെറപ്പിസ്റ്റല്ല മറിച്ച് ബലാത്സംഗവീരനാണ് മന്ത്രിയെ തിരുമ്മുന്നതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഉത്തരം പറയണമെന്നും ഫിസിയോതെറപ്പിസ്റ്റുകളെ അപമാനിക്കുകയായിരുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.

ജയിലില്‍ മന്ത്രിക്കു വി.ഐ.പി പരിഗണനയില്ലെന്നും നട്ടെല്ലിനേറ്റ പരുക്കുനുള്ള ഫിസിയോതെറപ്പി മാത്രമാണെന്നുമാണ് കഴിഞ്ഞ ദിവസവും കേജ്രിവാള്‍ പറഞ്ഞത്. ജൂണ്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് സത്യേന്ദ്ര ജയിന്‍. അടുത്ത മാസം ഡല്‍ഹിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരുമ്മ് വീഡിയോയെ ചൊല്ലി ബി.ജെ.പി-എ.എ.പി പോര് മുറുകിയിരിക്കുന്നത്.

 

 

Back to top button
error: