KeralaNEWS

‘അസാമാന്യ ധൈര്യത്തോടുകൂടി ക്യാൻസറിനെ നേരിട്ട വ്യക്തി’ കോടിയേരിയെ ചികിത്സിച്ച ഡോക്‌ട‌ർ ബോബൻ തോമസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു

    സി.പിഎം സമുന്നത നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ കേരളം തേങ്ങുമ്പോൾ ശ്രദ്ധേയമായി മാറുന്നു അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്. ‘താൻ ചികിത്സിച്ച രോഗികളിൽ അസാമാന്യ ധൈര്യത്തോടുകൂടി ക്യാൻസറിനെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ’ എന്ന് ഡോ. ബോബൻ തോമസ്‌ ഫേസ്ബുക്കിൽ കുറിച്ചു. രണ്ടുവർഷക്കാലം പൂർണമായും കോടിയേരിയുടെ ചികിത്സാചുമതല നിർവഹിച്ചത്‌ ഡോ. ബോബൻ തോമസാണ്.

“പാൻക്രിയാസ് ക്യാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം കാണിച്ച ആർജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐ,സി,യുവിൽ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അല്പം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട്, ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിൻ്റെ ജീവനും, ശ്വാസവും പാർടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവർഷംകൊണ്ട് എനിക്ക് വ്യക്തിപരമായി പറയുവാൻ സാധിക്കും.” അദ്ദേഹം സ്മരിച്ചു.

ഏറ്റവും അവസാനം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാൻ എയർ ആംബുലൻസിൽ സൗകര്യം ഒരുക്കാനും അദ്ദേഹത്തെ മാറ്റാനുമടക്കം മുൻപന്തിയിൽ ഡോക്ടർ ബോബൻ തോമസ് ഉണ്ടായിരുന്നു. ‘ആംബുലൻസിൽ തിരുവനന്തപുരത്തുനിന്ന് കയറുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. ‘ഡോക്ടറെ അപ്പോൾ എല്ലാം പറഞ്ഞത് പോലെ’, ആ വാക്കുകളിൽ എന്നിൽ അർപ്പിച്ച ഉത്തരവാദിത്തം മുഴുവൻ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അപ്പോളോയിൽ എത്തിക്കണം എന്ന വലിയ ഉത്തരവാദിത്തം. ഒരു ഡോക്ടർ എന്ന നിലയ്ക്ക് എൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആകാത്ത ഒരേട്’, ഡോ. ബോബൻ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.

Back to top button
error: