ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഎം സുധീരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന നീക്കത്തിന്റെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമനത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്ഐടിയിൽ നുഴഞ്ഞ് കയറാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്ഐടിയിൽ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ നടത്തുന്നത്’- വിഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം താൻ ഇതേ ആരോപണം ഉന്നയിച്ചിരുന്നു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന്. അവരുടെ ഇടപെടൽ എസ്ഐടിയെ നിർവീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
‘എസ്ഐടിയുടെ നീക്കങ്ങൾ സർക്കാരിലേക്ക് ചോർത്തുകയും അന്വേഷണത്തെ വഴിതിരിച്ച് വിട്ട് യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വർണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കത്തിന് പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടൽ പോലും അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തിൽ ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു.






