CrimeTRENDING

മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു, കലയുടെ തിരോധനത്തിന്റെ 15 ാം നാള്‍ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; വീട് പണിതിട്ടും പഴയ ശുചിമുറി പൊളിക്കാത്തതില്‍ നാട്ടുകാര്‍ക്ക് സംശയം

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ പൊലീസ് കുഴിച്ച് പരിശോധന നടത്തുകയാണ്. അന്ന് 27 വയസ് പ്രായമുള്ള കലയെ പുറത്തേയ്ക്ക് കാണാതെ വന്നതോടെ ചോദിച്ചപ്പോള്‍ യുവതി ഗള്‍ഫിലുള്ള മറ്റൊരാളുടെ കൂടി ഒളിച്ചോടി പോയി എന്നാണ് ഭര്‍ത്താവ് അനില്‍ കുമാര്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

മാന്നാറില്‍ അനില്‍ പുതിയ വീട് പണിതിട്ടും പഴയ ശുചിമുറി പൊളിച്ചിരുന്നില്ല. സംശയം തോന്നി നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വാസ്തു പ്രശ്നമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടിയെന്നും നാട്ടുകാര്‍ പറയുന്നു. അനില്‍ ഇസ്രയേലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അച്ഛന്റെ സഹോദരന്റെ മക്കളാണ് കസ്റ്റഡിയിലുള്ളത്.

Signature-ad

കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.

രണ്ടു മാസം മുന്‍പ് അമ്പലപ്പുഴയ്ക്ക് അടുത്ത് പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടായിരുന്നു. രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഊമക്കത്ത് ലഭിക്കുന്നത്. അമ്പലപ്പുഴ സിഐ: പ്രതീഷ് കുമാറിനാണ് ഊമക്കത്ത് ലഭിച്ചത്. 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നും ഇതിനെ കുറിച്ച് കൂടി ഇവരോട് ചോദിക്കണമെന്നുമായിരുന്നു ഈ ഊമക്കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെയാണ് യുവതിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളില്‍ ഒരാളായ ജിനു ഗോപിയെ സ്ഥലത്തെത്തിച്ചാണ് പൊലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നത്.

അതേസമയം, കലയെ കണാതായി 15 ാം ദിവസം അനില്‍ വീണ്ടും വിവാഹം കഴിച്ചുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: