KeralaNEWS

രാജ്യസഭാ സീറ്റില്‍ പിടിവിടാതെ സിപിഐയും മാണിഗ്രൂപ്പും; തീരുമാനം നാളെയെന്ന് സിപിഎം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീറ്റ് കേരള കോണ്‍ഗ്രസിന്(എം) അര്‍ഹതപ്പെട്ടതാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി. ഇടതുമുന്നണി നേതൃയോഗം നാളെ ചേരാനിരിക്കെ ‘രാജ്യസഭാ കുരുക്ക്’ കൂടുതല്‍ മുറുകി.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവരാണ് എകെജി സെന്ററില്‍ ഇരുപാര്‍ട്ടികളുമായി സംസാരിച്ചത്. ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച 10 മിനിറ്റും തുടര്‍ന്ന് ജോസ് കെ.മാണി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുമായി നടത്തിയ ചര്‍ച്ച 15 മിനിറ്റും നീണ്ടു. തീരുമാനം നാളെ പറയാമെന്നാണ് ഇരുപാര്‍ട്ടികളെയും അറിയിച്ചത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനായി സീറ്റിന്റെ കാര്യത്തില്‍ കടുംപിടിത്തം ഉപേക്ഷിക്കാമോ എന്ന് സിപിഐയോട് സിപിഎം ചോദിച്ചു.

Signature-ad

കേരള കോണ്‍ഗ്രസിന്(എം) പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഇല്ലാത്തതും ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ സിപിഎമ്മും സിപിഐയും കൂടുതല്‍ ക്ഷീണിച്ച സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ രാജ്യസഭാ സീറ്റ് ബലികൊടുത്ത് വിട്ടുവീഴ്ച സാധ്യമല്ലെന്ന് ബിനോയ് മറുപടി നല്‍കി. ‘ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച പറ്റില്ല’ പുറത്തിറങ്ങിയ ബിനോയ് വ്യക്തമാക്കി.

പാര്‍ട്ടിയുടെ അര്‍ഹത ബോധ്യപ്പെടുത്താനാണ് കേരള കോണ്‍ഗ്രസ് (എം) ശ്രമിച്ചത്. ആര്‍ജെഡിയുടെ ശ്രേയാംസ്‌കുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സീറ്റ് കഴിഞ്ഞ ഊഴത്തില്‍ സിപിഐക്ക് കൊടുത്തതിനാല്‍ ഇത്തവണ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പറഞ്ഞു.’മറ്റൊരു പദവിയും ചോദിച്ചിട്ടില്ല. ചര്‍ച്ചയ്ക്കും വന്നിട്ടില്ല. രാജ്യസഭാ സീറ്റാണ് വേണ്ടത്. ഉചിത തീരുമാനം സിപിഎം എടുക്കും.’ ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് പരാജയപ്പെട്ടതിന്റെ പേരില്‍ മുന്നണി മാറുമെന്നും ബിജെപിയുടെ ക്ഷണം ലഭിച്ചെന്നുമുള്ള പ്രചാരണങ്ങള്‍ ‘രാഷ്ട്രീയ ഗോസിപ്പുകള്‍’ ആക്കി ജോസ് കെ.മാണി തള്ളി.

കേരള കോണ്‍ഗ്രസിനു (എം) വേണ്ടി വാദിച്ചെന്നു വരുത്തി സീറ്റ് സിപിഐക്ക് കൊടുക്കാനുള്ള തന്ത്രമാണോ സിപിഎം പയറ്റുന്നതെന്നു സംശയിക്കുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുണ്ട്. എല്‍ഡിഎഫിന് ലഭിക്കുന്ന 2 സീറ്റില്‍ സിപിഎമ്മിന്റെ സീറ്റ് കേരള കോണ്‍ഗ്രസു(എം)മായി പങ്കിട്ട് പ്രശ്‌നം പരിഹരിക്കുമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. നാളത്തെ എല്‍ഡിഎഫ് യോഗത്തിനു മുന്‍പു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും തീരുമാനം.

Back to top button
error: