KeralaNEWS

പത്താംക്ലാസ് ഫലം പേടിച്ച് 15-കാരന്‍ നാടുവിട്ടിട്ട് രണ്ടാഴ്ച; കിട്ടിയത് ഒമ്പത് എ.പ്ലസും ഒരു എയും

പത്തനംതിട്ട: തിരുവല്ല ചുമത്രയില്‍നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ 15-കാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.

എസ്.എസ്.എല്‍.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ, ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷൈന്‍ ജെയിംസിനെ (ലല്ലു) കാണാതായത്. ഞാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും കത്തെഴുതി വെച്ചിരുന്നു. മുത്തശ്ശിയും തിരുവല്ല നഗരസഭ മുന്‍ കൗണ്‍സിലറുമായ കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. അമ്മ നേരത്തെ മരിച്ചു. അച്ഛന്‍ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം പോലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതില്‍, കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡില്‍ എത്തുന്നതും സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു.

Signature-ad

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. പിന്നീട് വിവരങ്ങളില്ല. എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പ്രധാന പരീക്ഷയ്ക്ക് മാര്‍ക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാന്‍ കാരണം എന്നാണ് വീട്ടുകാര്‍ പറയുന്നത്. അതേസമയം, റിസള്‍ട്ട് വന്നപ്പോള്‍ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.

Back to top button
error: