KeralaNEWS

തിരഞ്ഞെടുപ്പു പരിശോധന ശക്തം; രേഖകളില്ലാത്തതിനാല്‍ പിടിച്ചത് 33 കോടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ ഈ മാസം 3 വരെ സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ചേര്‍ന്നു പിടിച്ചെടുത്തത് രേഖകളില്ലാത്ത 33.31 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. തിരഞ്ഞെടുപ്പു കാലത്ത് രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ കൈവശംവച്ചാല്‍ നിയമപാലകര്‍ക്കു പിടിച്ചെടുക്കാം.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ കരുതല്‍. പണം, സ്വര്‍ണം, മദ്യം, ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, 10,000 രൂപയിലേറെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുക്കും. ഇവയ്ക്കു രസീതും ലഭിക്കും. ഇവ ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയല്ല കൊണ്ടുപോയതെന്നു തെളിയിച്ചാല്‍ മടക്കി കിട്ടും.

ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള സമിതിയെയാണു മടക്കി കിട്ടുന്നതിനായി സമീപിക്കേണ്ടത്. 10 ലക്ഷം രൂപയിലേറെ കണ്ടെത്തിയാല്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. പ്രചാരണത്തിനു പോകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ സൂക്ഷിക്കാം. എന്നാല്‍, എന്തിനു വേണ്ടിയാണെന്നു വ്യക്തമാക്കുന്ന പാര്‍ട്ടി ട്രഷററുടെ കത്തു കൈവശം വച്ചിരിക്കണം. 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ അക്കാര്യം അറിയിക്കണമെന്നു ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കി.

Back to top button
error: