CrimeNEWS

പിതാവിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊന്നു, മകൻ പൊലീസ് കസ്റ്റഡിയിൽ

      കാസർക്കോട് ജില്ലയിലെ പള്ളിക്കരയിൽ കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര പെരിയ റോഡിലെ പഴയ സിനിമ തിയേറ്ററിന് സമീപത്തെ അപ്പക്കുഞ്ഞി (67) യാണ് മരിച്ചത്. സംഭവത്തില്‍ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (35) ബേക്കല്‍  പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ട്  6 മണിയോടെയാണ് സംഭവം.  വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ അപ്പക്കു‍ഞ്ഞി നിലത്തുവീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാരും ബന്ധുക്കളും അപ്പക്കുഞ്ഞിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെയാണു മരിച്ചത്. വീട്ടിൽ പിതാവും മകനും തമ്മില്‍ ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഞായാറാഴ്ചയും സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദ്ദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു ദേഹത്ത് കയറിയിരുന്നു ഹാമർ കൊണ്ടും ഹാമറിന്റെ പിടി കൊണ്ടു അടിച്ചു മാരകമായി പരുക്കേൽപ്പിച്ചു. തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിൽ പ്രമോദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രമോദ് വീട്ടിൽ നിന്നു മുങ്ങുകയായിരുന്നു.  ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കരുതുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറയിലേക്കു മാറ്റി. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഗള്‍ഫിലായിരുന്ന പ്രമോദ് ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്.

 മറ്റു മക്കള്‍: .ടി.അജിത്ത് (ദുബായ്), റീത്ത, റീന. മരുമക്കള്‍: മധു (മീങ്ങോത്ത്), ജിതിന്‍ (അച്ചാംതുരുത്തി), പ്രവിത.

Back to top button
error: