CrimeNEWS

കെ.എസ്.യുക്കാരന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിക്ക് ബസിനുള്ളില്‍ ക്രൂരമര്‍ദനം; ആക്രമിച്ചത് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍

തിരുവനനന്തപുരം: പാലോട് പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ കെഎസ്യുവിന്റെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി എംകോം വിദ്യാര്‍ഥി എസ്. മുഹമ്മദ് ഷെഫീഖിന് ബസിനുള്ളില്‍ ക്രൂരമര്‍ദനം. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ ഷെഫീഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാക്കളുമെന്നാണ് പരാതി. വടികളുമായി ബസിനുള്ളില്‍ കയറി ഷെഫീക്കിനെ മര്‍ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നാണു പരാതി. കണ്ടാലറിയാവുന്ന പന്ത്രണ്ടോളം പേര്‍ക്കെതിരെ ഷെഫീഖ് പാലോട് പൊലീസില്‍ പരാതി നല്‍കി.

അതേസമയം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് എസ്എഫ്‌ഐക്കാര്‍ക്കെതിരെയാണ് കേസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്.

അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്.

എന്നാല്‍, കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സ്‌പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐ വിശദീകരിക്കുന്നത്.

Back to top button
error: