LIFELife Style

വിശ്വാസവഞ്ചന കാണിച്ചിട്ടില്ല, എന്നും അദ്ദേഹത്തിനൊപ്പം; ആശിഷ് വിദ്യാര്‍ഥിയെ പിന്തുണച്ച് ആദ്യ ഭാര്യ

മുംബൈ: മുന്‍ ഭര്‍ത്താവ് ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ വന്ന വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്റെ മുന്‍ ഭാര്യ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന് ആളുകള്‍ വിചാരിച്ചാല്‍പ്പോലും. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജോഷി പറഞ്ഞു.

2022- ഒക്ടോബറിലായിരുന്നു ആശിഷും രജോഷിയും ബന്ധം വേര്‍പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇതെന്ന് രജോഷി പറഞ്ഞു. ”ഒരുമിച്ചാണ് ബന്ധം വേര്‍പെടുത്താനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാരര്‍ഥിയുടെ ഭാര്യയായും ഒരുപാടുകാലം ജീവിച്ചു. സ്വന്തം വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാനായെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തു. എനിക്ക് എന്റേതായ വ്യക്തിത്വം വേണമായിരുന്നു. ഞങ്ങള്‍ രണ്ട് ഭാവിയേയാണ് മുന്നില്‍ക്കാണുന്നതെന്ന് പരസ്പരം തിരിച്ചറിഞ്ഞിരുന്നു.”രജോഷി പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരനായിരുന്നു ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍ എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേര്‍ത്തു.

ആദ്യ ഭാര്യ പൈലു(രജോഷി ബറുവ)വുമായുള്ള 22 വര്‍ഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വര്‍ഷമായി വഷളായിരുന്നുവെന്നും അതിനുശേഷം തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.

Back to top button
error: