Fiction

അമൂല്യവസ്തുക്കൾ വിശിഷ്ട വ്യക്തികൾക്കു വേണ്ടി സുക്ഷിച്ചു വെക്കരുത്, നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ട വ്യക്തി നാം തന്നെ

വെളിച്ചം

അയാളുടെ അമൂല്യവസ്തുക്കളുടെ ശേഖരത്തില്‍ ഒരു വെളളിപാത്രവും ഉണ്ടായിരുന്നു. ഏറ്റവും അനുയോജ്യനായ വ്യക്തിയ്ക്ക് ആ പാത്രത്തില്‍ ഭക്ഷണം വിളമ്പണം എന്ന് അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ അയാളുടെ ഗുരു ആ വീട്ടിലെത്തി. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പാന്‍ ആലോചിച്ചെങ്കിലും കുറച്ചുകൂടി വിശിഷ്ടവ്യക്തി എത്തട്ടെ എന്ന് കരുതി ആ തീരുമാനം മാറ്റി. പിന്നീടൊരിക്കല്‍ അയാളുടെ വീട്ടില്‍ മന്ത്രി എത്തി. മന്ത്രിക്ക് അതില്‍ ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും രാജാവ് വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന തീരുമാനത്തില്‍ പാത്രം തിരികെ വെച്ചു.

അങ്ങനെയിരിക്കെ ഒരിക്കല്‍ രാജാവ് അയാളുടെ വീട്ടിലെത്തി. ഒരു യുദ്ധത്തില്‍ തോറ്റിട്ടാണ് രാജാവ് അവിടെയെത്തിയത്. ഭക്ഷണം നല്‍കാന്‍ ആ പാത്രം എടുത്തെങ്കിലും തോറ്റ രാജാവിന് അതില്‍ ഭക്ഷണം നല്‍കേണ്ട എന്ന തീരുമാനത്തില്‍ വീണ്ടും പാത്രം യഥാസ്ഥാനത്ത് വെച്ചു. കാലങ്ങള്‍ കടന്നുപോയി. ആ പാത്രം ഒരിക്കലും ഉപയോഗിക്കപ്പെടാതെ അയാള്‍ മരിച്ചു. മരണശേഷം അയാളുടെ മകന് അലമാരയില്‍ നിന്ന് ആ പാത്രം ലഭിച്ചു. നിറം മങ്ങി ഉപയോഗശൂന്യമായ ആ പാത്രമെടുത്ത് അയാള്‍ തന്റെ നായകള്‍ക്ക് തീറ്റ കൊടുക്കാന്‍ തുടങ്ങി. അതിവിശിഷ്ടമായതൊന്നും നിത്യജീവിതത്തില്‍ ഉപയോഗിക്കരുത് എന്ന ധാരണയില്‍ നിന്നുമാണ് ലോക്കറുകളും കാഴ്ചബംഗ്ലാവുകളും രൂപം കൊള്ളുന്നത്. നിലവറകളില്‍ സൂക്ഷിക്കേണ്ടവയാണ് എല്ലാം എന്ന ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ സ്വന്തം വളര്‍ച്ചപോലും നിഷേധിക്കും. നിലവിലുള്ള നല്ല അവസരങ്ങളെല്ലാം കാണാത്തവര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി കാത്തിരുന്ന് അന്ധരായവരാണ്. ഒരിക്കലും അവര്‍ക്ക് ആനന്ദിക്കാനോ ആഹ്ലാദിക്കാനോ കഴിയില്ല. ഓരോ കാരണമെത്തുമ്പോഴും കൂടുതല്‍ വലുത് പ്രതീക്ഷിക്കും.

സ്വന്തമായി സമ്പാദിച്ചവയും സ്വന്തം അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്നവയും   ആണെങ്കിലും അത് സ്വയം അനുഭവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് നേട്ടം? നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടനായ വ്യക്തി നാം തന്നെയാണ്. വിശിഷ്ടമായ സമയം ഇന്നാണ്, നാം ജീവിച്ചിരിക്കുന്ന ഈ നിമിഷം. അത് അതിന്റെ ഏറ്റവും മനോഹാരിതയില്‍ ആസ്വദിക്കാന്‍ നമുക്ക് സാധിക്കട്ടെ.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: