SportsTRENDING

മഞ്ഞപ്പടയെ പരിശീലിപ്പിക്കാൻ പുതിയ കോച്ച്; സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക ഈ കോച്ചിന്റെ കീഴിൽ

കൊച്ചി: കഴിഞ്ഞ ആഴ്ച്ചയാണ് സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോച്ചിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. പ്രധാന പരിശീലകനായ ഇവാന്‍ വുകോമനോവിച്ചിനെ പത്ത് മത്സരങ്ങളില്‍ നിന്ന് എഐഎഫ്എഫ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെന്‍ വഹിക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ പ്ലേ ഓഫ് മത്സരത്തിനിടെ താരങ്ങളേയും കൂട്ടി കളിക്കളത്തില്‍ നിന്നും ഇറങ്ങിപ്പോയ വുകോമാനോവിച്ച് സൂപ്പര്‍കപ്പില്‍ ടീമിനൊപ്പമുണ്ടാവില്ല. പിന്നാലെ വുകോമാനോവിച്ചിന്റെ സഹപരിശീലകനായിരുന്ന ഡോവെനെ കോച്ചാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ബെല്‍ജിയത്തില്‍ നിന്ന് ഡോവെന്‍ ക്ലബിനൊപ്പം ചേരുന്നത്. ബെല്‍ജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെല്‍ജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും ദീര്‍ഘകാലം കളിച്ചു. 2008 മുതല്‍ പരിശീലകനായി കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പര്‍കപ്പില്‍ ടീമിന് മുതല്‍ക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.

സൂപ്പര്‍ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാന്‍ഡ് കപ്പിലും വുകോമാനോവിച്ച് പരിശീലകനാവാന്‍ കഴിയില്ല. ഈ രണ്ട് ടൂര്‍ണമെന്റിലും ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയാല്‍ വരുന്ന ഐഎസ്എല്‍ സീസണില്‍ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം. വിലക്കിന് പിന്നാലെ മാപ്പ് പറയാന്‍ ക്ലബും കോച്ചും തയ്യാറായിരുന്നു. ”നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്‌ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നു.” ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിശദമാക്കി.

Back to top button
error: