CrimeNEWS

തൃശൂർ വാടാനപ്പള്ളിയിൽ കൊല്ലപ്പെട്ട റിട്ട.അധ്യാപികയെ ആറു തവണ കുത്തിയെന്ന് പ്രതി

തൃശൂർ വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (78) മരിച്ചത് പ്രവാസി മലയാളിയും അയൽവാസിയുമായ ജയരാജിൻ്റെ കുത്തേറ്റ്. ആറു തവണ ശരീരത്തിൽ കുത്തിയെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. കൊലപാതകം പണം തട്ടിയെടുക്കാനായിരുന്നു. 20 പവൻ സ്വർണവും കഠാരയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.

തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്ന വസന്ത ജോലിയിൽ നിന്ന്  വിരമിച്ച ശേഷം പുതിയ വീട് പണിത് തനിച്ചു താമസിക്കുകയായിരുന്നു . ഇവർക്ക് മക്കളില്ല. ഭര്‍ത്താവ് നേരത്തെ മരിച്ചു. വസന്തയുടെ അയൽവാസിയാണ് പ്രതി ജയരാജ്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കയ്യുറയും കഠാരയുമായി വസന്തയുടെ വീട്ടിലെത്തിയ ജയരാജ് പതുങ്ങിനിന്നു. വീടിനു പുറത്തിറങ്ങിയ വസന്തയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. വസന്തയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

വീടിന്റെ പിൻവശത്തുനിന്ന് വസന്തയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ദേശീയപാതയില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തിരുന്ന സിദ്ദിഖ് വസന്തയുടെ വീടിന്റെ മതിൽ ചാടിയ ആളുടെ പടം ഫോണിൽ പകർത്തി. അന്വേഷണത്തിൽ ഇത് നിർണായക തെളിവായി.

ജയരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.  മൂന്നു പെൺമക്കളാണ് ഇയാൾക്ക്. ഭർത്താക്കന്മാർ അറിയാതെ മക്കളുടെ സ്വർണം ബാങ്കിൽ പണയം വച്ചിരുന്നു. ഇത് തിരിച്ചെടുക്കാനും പ്രതിസന്ധി മറികടക്കാനുമാണ് ജയരാജ് വസന്തയെ കൊലപ്പെടുത്തിയത്.

Back to top button
error: