CrimeIndiaNEWS

വഴി നൽകാത്തതിന് ഹോണടിച്ചു, മധ്യപ്രദേശിൽ ബൈക്ക് യാത്രികനെ കുത്തിക്കൊന്ന് കൗമാരക്കാർ, ആറു പേർ പിടിയിൽ

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബൈക്കിനെ പിന്തുടര്‍ന്ന കൗമാരക്കാര്‍ യുവാവിനെ കുത്തിക്കൊല്ലുന്നതിന്റെ സി.സി. ടിവി ദൃശ്യം പുറത്ത്. പുതുവത്സരത്തലേന്ന് ഇന്‍ഡോറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. 22 വയസുകാരനായ കോളജ് വിദ്യാര്‍ഥി ആയുഷ് ആണു മരിച്ചത്. ഡിസംബര്‍ 31-ന് ഇന്‍ഡോറിലെ തിരക്കേറിയ റോഡിലാണ് ആയുഷിനെ ആറു കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിവീഴ്ത്തിയത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തിലെ ഭന്‍വാര്‍കുവാന്‍ മേഖലയിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ് ആയുഷ് ബൈക്കിലെത്തിയത്. തുടര്‍ന്ന് ഹോണ്‍ മുഴക്കുകയും വാഹനം കടത്തിവിടാനായി കൗമാരക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് രണ്ടു കൂട്ടരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവരില്‍ ഒരാള്‍ വാഹനത്തിനു പിന്നാലെ ഓടുകയും ബൈക്കിനു പിന്നില്‍ ഇരുന്ന ആയുഷിനെ കുത്തുകയായിരുന്നു. ഒരു കൂട്ടം ആണ്‍കുട്ടികള്‍ ഒരു ബൈക്കിനു പിന്നാലെ ഓടുന്നതും ഒരാള്‍ വാഹനത്തിനു പിന്നില്‍ ഇരിക്കുന്നയാളെ കുത്തുന്നതും തുടര്‍ന്ന് എല്ലാവരും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. ആയുഷിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറു പ്രതികളെയും പിടികൂടിയതായും ഇവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയതായും പോലീസ് പറഞ്ഞു.

Back to top button
error: