CrimeNEWS

പങ്കാളിയെ കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു, അഞ്ചു മാസത്തിനുശേഷം പ്രതി പിടിയില്‍

ന്യൂഡല്‍ഹി: ഒരുമിച്ചു കഴിയുന്ന യുവതിയെ കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൃത്യം നടത്തി അഞ്ചു മാസത്തിനു ശേഷമാണ് പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഫ്താബ് അമീന്‍ പൂനെവാലയാളാണ് പങ്കാളിയായിരുന്ന ശ്രദ്ധ(26)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ മേയ് 18 നായിരുന്നു സംഭവം.

ശ്രദ്ധയുമായി ഉണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. അടുത്ത 18 ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ നിന്നിറങ്ങി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി വിവിധയിടങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു.

മുംബൈയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രദ്ധ അഫ്താബുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, ഈ ബന്ധം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു.

മെഹ്‌റൗലിയില്‍ ഫ്‌ളാറ്റെടുത്ത് താമസിക്കുന്നതിനിടെ വീട്ടുകാരുടെ കോളിന് ശ്രദ്ധ മറുപടി നല്‍കാതെയായി. തുടര്‍ന്ന് നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ മകളെ കാണാനായി ഡല്‍ഹിയില്‍ എത്തി. അദ്ദേഹം ഫ്‌ളാറ്റിലെത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് മദന്‍ മെഹ്ദൗലി പോലീസില്‍ മകളെ തട്ടിക്കൊണ്ടുപായെന്ന് കാണിച്ച് പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ചയാണ് അഫ്താബ് പിടിയിലാകുന്നത്. വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രദ്ധ നിത്യവും താനുമായി വഴക്കുകൂടാറുണ്ടായിരുന്നെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അതിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ശ്രദ്ധയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു.

 

 

 

Back to top button
error: