KeralaNEWS

രാമങ്കരിയില്‍ അച്ഛനെ തോല്‍പ്പിച്ച് മകന്‍; വിമതഭീഷണിയിലും കരുത്ത് തെളിയിച്ച് സി.പി.എം

ആലപ്പുഴ: കുട്ടനാട് രാമങ്കരി 13-ാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ ബി. സരിന്‍കുമാര്‍ വിജയിച്ചു. കടുത്ത പോരാട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സരിന്റെ പിതാവുമായ വി.എ. ബാലകൃഷ്ണനെ ഒമ്പത് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആകെ 857 വോട്ടര്‍മാരില്‍ 685 വോട്ടുകളാണ് പോള്‍ ചെയ്തത്. സരിന്‍കുമാര്‍ -315, ബാലകൃഷ്ണന്‍ – 306, ബി.ജെ.പിയുടെ ശുഭപ്രഭ – 42 എസ്.യു.സി.ഐയുടെ വി.ആര്‍.അനില്‍ – 22 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 726 വോട്ടുകളാണ് പോള്‍ ചെയ്തത്. അന്ന് 910 വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥി രാജേന്ദ്രകുമാറിന് 375 വോട്ടു ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച വി.എ. ബാലകൃഷ്ണന്‍ 351 വോട്ടുകള്‍ നേടി.

Signature-ad

ആകെ പോള്‍ ചെയ്ത വോട്ടുകള്‍ രണ്ടുപേര്‍ക്കായി വീതിച്ചു പോയപ്പോള്‍ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന ആര്‍. രാജേന്ദ്രകുമാര്‍ 24 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. ഇക്കുറി സാഹചര്യം മാറി. കഴിഞ്ഞ കാലങ്ങളില്‍ മത്സരരംഗത്തില്ലാതിരുന്ന ബി.ജെ.പി. എന്‍.ഡി.എ. മുന്നണിയുടെ പേരില്‍ മത്സരത്തിനിറങ്ങിയിരുന്നു. എസ്.യു.സി.ഐയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടായിരുന്നു. വാശിയോടെയുള്ള പ്രചാരണമാണ് നടന്നത്.

വിജയം സി.പി.എമ്മിന് ആശ്വാസകരവും മുഖം രക്ഷിക്കലുമായി മാറി. സിപിഎം ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആര്‍ രാജേന്ദ്ര കുമാര്‍ പാര്‍ട്ടിയുമായി തെറ്റിയതോടെയാണ് രാമങ്കരിയിലെ പഞ്ചായത്ത് ഭരണം മാറിമറിഞ്ഞത്. സി.പി.ഐ. അനുകൂല നിലപാടുകളുമായി കടുത്ത വെല്ലുവിളിയാണ് സി.പി.എമ്മിന് എതിരെ ഉയര്‍ത്തിയത്. ഭിന്നത പരസ്യ പ്രതികരണങ്ങളിലേക്കും വെല്ലുവിളികളിലേക്കും കടന്നതോടെ രാജേന്ദ്രകുമാറിനെതിരെ സി.പി.എം. തന്നെ അവിശ്വാസം കൊണ്ടുവന്നു.

സി.പി.എമ്മും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്നപ്പോള്‍ അവിശ്വാസത്തില്‍ പരാജയപ്പെട്ട് രാജേന്ദ്രകുമാറിന് പ്രസിഡന്റ് പദം ഒഴിയേണ്ടി വന്നു. ഇതോടൊപ്പം പഞ്ചായത്ത് അംഗത്വം കൂടി രാജി വച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയത്.

തിരഞ്ഞെടുപ്പു ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. 13 അംഗ ഭരണ സമിതിയില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് നാലും അംഗങ്ങളാണു നിലവിലുള്ളതെങ്കിലും സി.പി.എമ്മിലെ ഒൗദ്യേഗിക പക്ഷത്തെ നാല് പേരുടെ പിന്തുണയോടെ യു.ഡി.എഫ്. ആണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും ഒരു സ്ഥിരസമിതി അധ്യക്ഷ പദവിയും യു.ഡി.എഫിനും രണ്ട് സ്ഥിരസമിതി അധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിനുമാണു നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: