Breaking NewsLead NewsNEWSpoliticsTechWorld

യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം

വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്ട്രൈക്ക് ഈ​ഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്.

സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും.

Signature-ad

ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത് എളുപ്പത്തിൽ കണ്ടെത്താൻ കഴിയില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

100 മുതൽ 150 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ 28,000 അടി ഉയരത്തിൽ പറക്കുന്ന ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, വേഗത കുറഞ്ഞ വിമാനങ്ങൾ എന്നിവയെ ലക്ഷ്യമിടാൻ കഴിവുള്ളതാണ്. നേരിട്ട് ഇടിക്കാതെ തന്നെ തകർക്കാൻ കഴിയുന്ന വാർഹെഡ് സംവിധാനവും ഇതിലുണ്ട്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സ് വികസിപ്പിച്ചതായി കരുതുന്ന ഈ മിസൈൽ, ഹൂതി വിമതരും ഹിസ്ബുള്ളയും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഈ ആയുധം അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കുപോലും ഭീഷണിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

ഇതിനിടെ, അമേരിക്കയുടെ എഫ് -35 ലൈറ്റനിം​ഗ് II വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന അവകാശവാദവും ഇറാൻ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് യുഎസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഇത്തരം പുതിയ സാങ്കേതിക ആയുധങ്ങൾ യുദ്ധരംഗത്തെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നതാണ് വിദഗ്ധരുടെ പൊതുവായ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: