KeralaNEWS

തൃശൂര്‍ പൂരത്തില്‍ പ്രതിസന്ധി; സംഘപരിവാര്‍ ഗൂഢാലോചന സംശയിച്ച് സര്‍ക്കാര്‍

തൃശൂര്‍: പൂരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചതില്‍ ഗൂഢാലോചന സംശയിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാദങ്ങള്‍ ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെസാന്നിധ്യം സ്ഥലത്തുണ്ടായി. ചില ദേവസ്വം ഭാരവാഹികളുമായി ഇവര്‍ ചര്‍ച്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിലൂടെ സംഘപരിവാര്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ചാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

പൂരം നടത്തിപ്പില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതിയിരുന്നത്. പൂരം കാണാന്‍ വന്ന ആളുകളോടടക്കം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക് അപമര്യാദയായി ഇടപെടുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വരുന്നതിന് മുമ്പ് തന്നെ കമ്മീഷണറെ മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചതിന് ശേഷം അദ്ദേഹത്തെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കും. ഇതിനിടയിലാണ് പൂരം പ്രതിസന്ധിയുടെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.

പൂരം പ്രതിസന്ധിയിലൂടെ തൃശൂര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ വന്‍ തരത്തിലുള്ള ഗൂഢാലോചന സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന കണക്കു കൂട്ടലിലാണ് സര്‍ക്കാര്‍.

 

Back to top button
error: