NEWSWorld

മുയിസുവിന്റെ ഇന്ത്യാ വിരുദ്ധത ജയിച്ചു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ജയം

മാലേ: മാലദ്വീപിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 93 സീറ്റുകളില്‍ 67 എണ്ണം പിഎന്‍സി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്.

പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി)ക്ക് 12 സീറ്റുകളിലും 10 സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേരാണ് വിജയിച്ചത്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വന്‍ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാന്‍ മുയിസുവിന് ഊര്‍ജം നല്‍കും.

2019ല്‍ മാലിദ്വീപില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎംപിഎന്‍സി മുന്നണി ഏട്ടു സീറ്റുകള്‍ മാത്രമാണ് നേടിയത്. കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തില്‍ വന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് 93 അംഗ സഭയില്‍ ന്യൂനപക്ഷമായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ മുയിസുവിന്റെ പാര്‍ട്ടി സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചു.

 

Back to top button
error: