IndiaNEWS

ഈ‌ രാജ്യത്തിന്റെ പോക്ക് എങ്ങോട്ട്? 

ന്ദ്രനിൽ വെള്ളമുണ്ടോ ചൊവ്വയിൽ ജീവൻ ഉണ്ടോ എന്നൊക്കെ പര്യവേഷണം നടത്തിയിരുന്ന ഒരു രാജ്യം ഇന്ന് പള്ളിയുടെ അടിയിൽ വിഗ്രഹം ഉണ്ടോ, താജ്‌മഹലിന്റെ ഉള്ളിൽ അമ്പലം ഉണ്ടോ ചാണകത്തിൽ സ്വർണ്ണമുണ്ടോ, കോഴി പക്ഷിയാണോ മൃഗമാണോ എന്നീ പരീക്ഷണങ്ങളിലെത്തി നിൽക്കുമ്പോൾ ഈ‌ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചോദിക്കാതിരിക്കാനാവില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.സാമ്പത്തിക സൈനിക മേഖലയിൽ ലോകത്തിലെ തന്നെ മുൻനിര രാജ്യങ്ങളിൽ ഒന്ന്. അതിലുപരി മതാതീത മാനവികതയ്ക്ക് പേരുകേട്ട രാജ്യവും. ഈ രാജ്യത്താണ് അത് ഭക്ഷണത്തിന്റെ പേരിലായാലും ഉപജീവനമാർഗ്ഗത്തിന്റെ പേരിലായാലും ഇനി മറ്റെന്തിന്റെ പേരിലായാലുമൊക്കെ ജനങ്ങൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമൊക്കെ.

 ബഹുസ്വരതയ്ക്ക് പേർകേട്ട നമ്മുടെ രാജ്യത്ത് എന്നുമുതൽക്കാണ് ഭക്ഷണങ്ങളുടെ മേൽ നിയന്ത്രണങ്ങളായി തുടങ്ങിയത്? പായസവും ബിരിയാണിയുമൊക്കെ എന്നുമുതലാണ് ഈ രാജ്യത്ത് ‘മതഭക്ഷണ’ങ്ങളായി മാറിയത്!നമുക്കൊക്കെ അറിയാം,നമ്മുടെ പൂർവികർ/ആദിമമനുഷ്യർ  വേട്ടയാടിയും മൃഗങ്ങളെ കൊന്നുതിന്നുമാണ് ജീവിച്ചുപോന്നിരുന്നതെന്ന്.മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും മൃഗബലിയെപ്പറ്റിയും മാംസാഹാരം കഴിച്ചിരുന്നതിനെപ്പറ്റിയും സൂചനകളുണ്ട്.ആസാമിലെ കാമാഖ്യ ക്ഷേത്രം പോലെ മൃഗബലി നടക്കുന്ന സ്ഥലങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.അവിടുത്തെ പൂജാരികളും മറ്റുള്ള
ക്ഷേത്ര ഭാരവാഹികളുമൊക്കെയാണ് ആ ഇറച്ചി പങ്കിട്ടെടുക്കുന്നതും.ബ്രാഹ്മണർ വേദകാലഘട്ടത്തിൽ ഇറച്ചി കഴിച്ചിരുന്നു എന്നു മാത്രമല്ല,കാളകൾ, പശുക്കൾ എന്നിങ്ങനെ എന്തിനെയെല്ലാം ബലി നൽകുകയും ചെയ്തിരുന്നു!
 പശു,കാള,കുതിര,പോത്ത്..എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17)
 ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്ന താണ് (മനുസ്മൃതി-അധ്യായം അഞ്ച്, ശ്ലോകം മുപ്പത്)
 പൗരാണിക കാലങ്ങളിൽ പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല(സ്വാമി വിവേകാനന്ദൻ-സമ്പൂർണ്ണ കൃതികൾ,പുറം-536)
 ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനത്തിനും വേദങ്ങളിൽ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാകാൻ ദമ്പതിമാർ ചോറും കാളയുടെ മാംസം നെയ് ചേർത്ത് കഴിക്കാനും ഉപദേശിക്കുന്നുണ്ട്.മദ്യവും മാംസവും വച്ചു പൂജിക്കുന്ന എത്രയോ ഹിന്ദു ഭവനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.
 ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലെ സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പറയുന്നു:അവർ(ഋഷിമാർ) എനിക്കായി മുന്നൂറോളം പശുക്കളെ അറുത്തു ഹോമിച്ചു.പത്താം മണ്ഡലത്തിലെ തന്നെ മറ്റൊരു സൂക്തം: വാളുകൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം യജ്ഞത്തിനായി ഗോക്കളെ കൊല്ലാൻ!
കന്യകുമാരി മുതൽ കാശ്മീർ വരെ ട്രെയിനിൽ ഒന്നു സഞ്ചരിച്ചാൽ മതി ട്രെയിനിടിച്ച് ചത്ത ആയിരക്കണക്കിന് പശുക്കളുടെ ജഡം നമുക്ക് കാണുവാൻ സാധിക്കും.കഴുകൻ ആഹാരിച്ചശേഷം എല്ലും കൊമ്പും മാത്രം അവശേഷിച്ചവ.എത്രയോ പശുക്കൾ ദിനംപ്രതി തീറ്റയും വെള്ളവുമില്ലാതെ, അല്ലെങ്കിൽ പ്ലാസ്റ്റിക് തിന്നു ചാവുന്നു.കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് അതുങ്ങളെ തെരുവിലേക്ക്, വണ്ടിയിടിച്ചും മറ്റും ചാകാനുള്ള സാധ്യതയിലേക്ക് തള്ളിവിടുന്ന സർക്കാർ തന്നെയാണ് ഗോസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്നതും ഇവിടെ ശ്രദ്ധേയം.അവർക്കറിയാം മനുഷ്യരാൽ സാധ്യമാവാത്തത് മൃഗങ്ങളാൽ സാധ്യമാവുമെന്ന്!
 ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ യുപിയിലെ കുർജയിലും ബുലന്ത്ഷഹറിലും മീററ്റിലും അലിഗഢിലുമൊക്കെ ഒന്നു പോയി നോക്കൂ.നമ്മുടെ നാട്ടിലെ ലോട്ടറി കടകൾ പോലെയാണ് അവിടെ ബീഫ് സംസ്കരണ ശാലകൾ.മുംബെയിലും ഗുജറാത്തിലുമുള്ള ബീഫ് എക്സ്പോർട്ടിങ് കമ്പനികളിലൂടെ അവ വിദേശികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നു..!
 റാഞ്ചിയിൽ ഈ അടുത്തിടെയാണ് മുന്നൂറ്റമ്പതോളം പശുക്കൾ പട്ടിണി കിടന്ന് ചത്തത്.മസനഗുഡി ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം മൂവായിരത്തോളം കാലികളാണ് അൽപ്പം കുടിനീരില്ലാതെ    ചത്തൊടുങ്ങിയത്.യുപിയിലെ കനൂജ് ജില്ലയിലുള്ള ഒരു ഗോശാലയിൽ പട്ടിണിമൂലം പതിനഞ്ചോളം പശുക്കൾ ചത്തതും ഈയിടെയാണ്.ചത്തീസ്ഗഢിൽ ദുർഗ് ജില്ലയിലുള്ള റായ്പ്പൂരിൽ ബിജെപി നേതാവ് ഹരീഷ് ശർമയുടെ സ്വന്തം ഗോശാലയിൽ പട്ടിണി കിടന്ന് ചത്തത് ഇരുന്നോറോളം പശുക്കളും!
ശബരിമലയിലെ ഗോശാലയിൽ നിന്നുപോലും നമ്മൾ ഇത്തരം വാർത്തകൾ കേട്ടു.നടനും ബിജെപി  എംപിയുമായ സുരേഷ് ഗോപി  അംഗമായുള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ട്രസ്റ്റിന്റെ(പൈതൃക സംരക്ഷണ സമിതി) കീഴിലുള്ള ഗോശാലയിൽ വേണ്ട അളവിൽ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്ന പശുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്.ഈ ഗോശാല നടത്തുന്ന ട്രസ്റ്റിന്റെ പ്രധാനികളിൽ ഒരാളാണ് സുരേഷ് ഗോപി. അവിടെയൊന്നുമില്ലാത്ത ഗോസംരക്ഷരുടെ ‘മാത്യ’ സ്നേഹം പാവം പിടിച്ച ദലിതനോ മുസ്ളീങ്ങളോ തങ്ങളുടെ ഉപജീവനത്തിനായി മാത്രം ചെയ്യുമ്പോൾ ഉയരുന്നത് എന്തുകൊണ്ടാണ്? അവിടെയാണ് വ്യക്തമായ അജണ്ടകളോടെയുള്ള ഇന്നത്തെ ഇന്ത്യയിലെ പശു രാഷ്ട്രീയത്തിന്റെ അകംപൊരുൾ  നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്.
 ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്.അതിനെ തടയുവാൻ ആർക്കും അധികാരമില്ല.തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്.
 വടക്കെ ഇന്ത്യയിലെ പല ഗ്രാമങ്ങളുടെയും അവസ്ഥ ഇന്നും പരിതാപകരമാണ്.ഒരു പരിഷ്കൃത ജനിധിപത്യ രാജ്യത്ത് നടക്കേണ്ട സംഗതികളല്ല അവിടെ ഇന്നു നടക്കുന്നത്.ഇസ്ലാമിനെയും ദളിതനേയും എതിർക്കാനായി മാത്രം പശുരാഷ്ട്രീയം കളിക്കുന്നവരാണ് ഇന്ന് ഇന്ത്യയിലും കൂടുതൽ.ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഗവൺമെന്റിനുണ്ട്.ശക്തമായ ഭരണവ്യവസ്ഥയിലൂടെ സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താൻ ഗവൺമെന്റിന് കഴിയണം.ജനങ്ങളോട് വിവേചനം കാണിക്കാതെ ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുന്നവരാകണം ഭരണാധികാരികൾ.അധികാരം അടിച്ചമർത്തലിനായി ഉപയോഗിക്കരുത്.അങ്ങനെ ചിന്തിച്ച് ഭരണാധികാരികൾക്കൊന്നും ജനമനസ്സുകളിൽ സ്ഥാനമുണ്ടായിരുന്നില്ലെന്നതിനു ചരിത്രം സാക്ഷി.രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ ഇവിടെ മാനവികതയും ജനാധിപത്യവും തുടർന്നും നിലനിൽക്കേണ്ടിയിരിക്കുന്നു.
 
 

Back to top button
error: