NEWSWorld

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെ വിടില്ല; സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍

ഇസ്ലാമാബാദ്: ജയിലില്‍നിന്നു പാക്കിസ്ഥാന്‍ സൈനിക മേധാവിക്കു മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്റ ബീവിയെ ജയിലിലടയ്ക്കാന്‍ നേരിട്ട് ഇടപെട്ടതു കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ്. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിമിനെ വെറുതെ വിടില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു ഇസ്ലാമാബാദിലെ ബനി ഗാല വസതിയില്‍ ബുഷ്റയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഡിയാല ജയിലിലുള്ള ഇമ്രാന്‍, മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണു സൈനിക മേധാവിക്കെതിരെ പരാമര്‍ശം നടത്തിയത്. ഇമ്രാന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഇക്കാര്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

”എന്റെ ഭാര്യയെ തടവിലാക്കാന്‍ നേരിട്ടിടപെട്ടതു ജനറല്‍ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാന്‍ ജഡ്ജിക്കുമേല്‍ സമ്മര്‍ദമുണ്ടായി. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ തുറന്നുകാട്ടും” -ഇമ്രാന്‍ പറഞ്ഞു. തോഷാഖാന അഴിമതി കേസില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബീവിക്കും കോടതി 14 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.

 

Back to top button
error: