ഇനി വിധിയെഴുത്ത് മാത്രം ബാക്കി… കലാശക്കൊട്ട് വർണാഭമാക്കി മുന്നണികൾ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധിയെഴുത്തിന് രണ്ട് ദിവസം മാത്രം ബാക്കി…നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് ആറുമണിയോടെ തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ മുന്നണികളെല്ലാം തങ്ങളുടെ ഭാഗം മനോഹരമായി ഓടിത്തീർത്തു. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായ ദിനത്തിനാണ് പര്യവസാനമായത്. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളികൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി.
റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരപ്പറമ്പാക്കി മാറ്റി മുന്നണികൾ. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ കിരീടം വച്ചായിരുന്നു ക്രെയിനിലേറിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ കോൺഗ്രസ് ഷാളണിഞ്ഞായിരുന്നു കലാശക്കൊട്ടിനെത്തിയത്.






