KeralaNEWS

മറ്റൊരു തീർത്ഥാടനകാലം കൂടി; ശബരിമല നട 16ന് തുറക്കും

പത്തനംതിട്ട:  ശബരിമലയും പരിസരങ്ങളും ശരണം വിളികളാൽ മുഖരിതമാകാൻ ഇനി രണ്ടു നാൾ മാത്രം. മറ്റൊരു തീർത്ഥാടനകാലത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്‌ച വൈകിട്ട് ശബരിമല നട തുറക്കും.

വൈകിട്ട് അഞ്ചരയോടെയാകും നട തുറക്കുക. പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാരെ അയ്യപ്പന്റെ മൂലമന്ത്രം കാതിലോതിയശേഷം തന്ത്രി നട തുറക്കും. തുടർന്ന് ആഴിയിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ തീർത്ഥാടനകാലത്തിന് തുടക്കമാകും. നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം.

 

Signature-ad

എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നൂതന സാങ്കേതികവിദ്യകളുടെ സഹായവും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വീഡിയോ വാളും സജ്ജമാക്കിയിട്ടുണ്ട്.

 

പ്രധാന ഇടത്താവളങ്ങളായ പത്തനംതിട്ട, റാന്നി, എരുമേലി, ചെങ്ങന്നൂർ, കോട്ടയം,കുമളി, എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. പമ്പയിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകരവിളക്ക് വരെ കൂടുതൽ സർവീസുകളും കെ എസ് ആർ ടി സി നടത്തും.

 

ചികിൽസാ ആവശ്യങ്ങൾക്കായും കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കി. ഐസിയു സൗകര്യങ്ങളുൾപ്പെടെ പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുമുണ്ട്. ഇതിനു പുറമേ പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തിര ചികിൽസാകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ്  എന്നിവിടങ്ങളിലും തീർത്ഥാടകർക്കായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമ്മിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതകളും വൃത്തിയാക്കിയിട്ടുണ്ട്. അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ ) 18 കിലോമീറ്റർ, സത്രം – സന്നിധാനം 12 കിലോമീറ്റർ എന്നീ പാതകളിൽ ഇക്കോ ഷോപ്പുകളും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ വനാശ്രീതരായ പട്ടികവർഗക്കാരിൽ നിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളിൽ ലഭ്യമാകും.

Back to top button
error: