CrimeNEWS

കാട്ടാക്കടയിലെ മായയുടെ മരണം കൊലപാതകം…? ഒപ്പം താമസിച്ചിരുന്ന വ്യക്തിയും  വീട്ടിൽ വന്നുപോകാറുള്ള ആളും സംശയത്തിൻ്റെ നിഴലിൽ

      തിരുവനന്തപുരം കാട്ടാക്കടയിൽ സുഹൃത്തുമൊത്ത്, വാടക വീട്ടിൽ താമസിച്ചിരുന്ന 39 കാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് നിഗമനം. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ(39)യാണ് വാടക വീടിനു സമീപം റബർ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെയും (31) വീട്ടിൽ വന്നുപോകാറുള്ള മറ്റൊരാളെയും പൊലീസ് തിരയുന്നു.

ഇന്നലെ രാവിലെ 11 മണിയേടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനു സമീപത്ത് നിന്നും ഒരു താക്കോൽ കൂട്ടവും ബീഡിയും കണ്ടെടുത്തു. മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റിരുന്നു.

ജനുവരിയിലാണ് പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോ ഡ്രൈവർ രഞ്ജിത്തും മായയും മുതിയാവിള കാവുവിള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് 8 വർഷം മുൻപ് മരിച്ചു. രണ്ട് പെൺമക്കളുണ്ട്. 8 മാസം മുൻപാണ് മക്കളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം മായ താമസമാകുന്നത്. മക്കളെ മായയുടെ വീട്ടുകാരാണ് നോക്കുന്നത്. ഇരുവരും ആദ്യം പേരൂർക്കടയ്ക്ക് സമീപം താമസിച്ചു. ജനുവരിയിൽ മുതിയാവിള താമസത്തിന് എത്തി.

മായയുടെ ഓട്ടിസം ബാധിതയായ മൂത്ത മകളെ ചികിത്സയ്ക്കായി 3 ദിവസം മുൻപ് ബന്ധുക്കൾ കൊണ്ടുപോയിരുന്നു. ഒരു മാസത്തെ ചികിത്സ വേണമെന്ന് നിർദ്ദേശിച്ചു. അവിടെ കുട്ടിയെ കാണാനെത്തിയ മായയെ ഇളയ മകളുടെ സാന്നിധ്യത്തിൽ രഞ്ജിത്ത് മർദ്ദിച്ചതായി പിതാവ് പറഞ്ഞു. പേരൂർക്കട പൊലീസിൽ പരാതി നൽകി. പക്ഷേ മർദ്ദിച്ചില്ലെന്ന മായയുടെ മൊഴിയിൽ പൊലീസ് കേസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ച വീണ്ടും കുട്ടിയുമായി ചികിത്സയ്ക്ക് പോകണം. അവിടെ വരുമെന്ന് മായ പറഞ്ഞിരുന്നു. പക്ഷേ വന്നില്ലെന്ന് സഹോദരിയും പിതാവും പറഞ്ഞു.

മായയുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്നും മരണം കൊലപാതകമാണെന്നും ബന്ധുക്കൾ  ആരോപിച്ചിട്ടുണ്ട്.  ഒപ്പം താമസിച്ചിരുന്ന രഞ്ജിത്ത് മായയെ കൊലപ്പെടുത്തി എന്നാണ് പരാതി. മായയുടെ മകളെ ഇയാൾ സ്ഥിരമായി മർദ്ദിച്ചിരുന്നു. 3 ദിവസം മുൻപും മർദ്ദിച്ചു. ഇത് സംബന്ധിച്ച്  പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: