IndiaNEWS

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരട്ട പെണ്‍കുട്ടികളടക്കം 6 പേര്‍ക്ക് ദാരുണാന്ത്യം, മധുര ഹൈവേയിലാണ് സംഭവം

      വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വിരുദുനഗര്‍ – മധുര ഹൈവേയിലാണ് സംഭവം. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെല്‍വേലി ദളവാപുരത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്.

അമിത വേഗതയിലായിരുന്ന കാര്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചുമറിയുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ യാത്രചെയ്ത പഴക്കച്ചവടക്കാരന്‍  ജി പാണ്ടി (35), കാര്‍ യാത്രക്കാരായ കനകവേല്‍ (62), ഭാര്യ കൃഷ്ണകുമാരി (56), മരുമകള്‍ നാഗജ്യോതി (28), നാഗജ്യോതിയുടെ ഇരട്ടക്കുട്ടികളായ ശിവ ആത്മിക (8), ശിവശ്രീ (8) എന്നിവരാണ് മരിച്ചത്.

മരിച്ച കുട്ടികളുടെ സഹോദരന്‍ ശിവ ആദിത്യ, ബന്ധുക്കളായ രത്‌നസ്വാമി, മീന എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവ് കെ മണികണ്ഠനാണ് കാറോടിച്ചിരുന്നത്. ഇയാള്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. പുലര്‍ച്ചെ  തിരുമംഗലത്തിന് സമീപം ശിവരക്കോട്ടയില്‍വെച്ചാണ് അപകടത്തില്‍പെട്ടത്. കാര്‍ നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന ബൈക്കിനെ  ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മീഡിയനില്‍ തട്ടിതെറിച്ച കാര്‍ റോഡിന് എതിര്‍വശത്തേക്ക് തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കള്ളിഗുഡി പൊലീസ് അറിയിച്ചു.

Back to top button
error: