KeralaNEWS

മൂന്നു മാസം മുൻപ് ഡോ.ഷംനയുടെ ആത്മഹത്യ,ഇപ്പോഴിതാ ഡോ.അഭിരാമിയും; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയും സീനിയർ റസിഡൻ്റ് ഡോക്ടറുമായ അഭിരാമിയാണ്(30) മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6:30 ഓടെ മെഡിക്കല്‍ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.തൊട്ടടുത്ത് നിന്ന് സിറിഞ്ചും കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്എച്ച്എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.നാലുമാസം മുൻപായിരുന്നു വിവാഹം.ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബൈയിൽ ഇഎസ്ഐ ഡോക്ടറാണ്.
കഴിഞ്ഞ ഡിസംബറിൽ പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ.ഷംന ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഡോ.അഭിരാമിയുടെ മരണം.

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ അഭിരാമി ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അമ്മ വീട്ടുടമസ്ഥനായ ബൈജുവിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ബൈജുവും ഭാര്യയും ഏറെ നേരം വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടർന്നു ജനല്‍ ചില്ല് തകർത്ത് നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ ബോധരഹിതയായിക്കിടക്കുന്ന അഭിരാമിയെ കണ്ടെത്തിയത്.

മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അഭിരാമിയെ ഉടൻതന്നെ ഇവർ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എന്നാല്‍ നേരത്തെ മരണം സംഭവിച്ചെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുൻപ്  മുംബൈയിലുള്ള ഭർത്താവ് പ്രതീഷിനെ അഭിരാമി വിളിച്ചിരുന്നു. നാളെ കൊല്ലത്തുള്ള ഭർത്താവിൻ്റെ വീട്ടിലേക്ക് അഭിരാമി എത്തുമെന്ന് അറിയിച്ചതുമാണ്.ഇതിന് പിന്നാലെയാണ് ആത്മഹത്യ.സംഭവത്തിൽ മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: