MovieNEWS

മരുഭൂമിയിലൂടെ ഓടിയത് ഒന്നര ദിവസം! ആട്ടിന്‍ പാല്‍ കുടിച്ച് ജീവിച്ചു; പിടയുന്ന ഓര്‍മകളുമായി നജീബ്

പൃഥ്വിരാജ് നായകാനായി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം റിലീസിനൊരുങ്ങുകയാണ്. മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ആടുജീവിതം സിനിമയെ ഉറ്റുനോക്കുന്നത്. ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസ്സി സിനിമ ഒരുക്കുന്നത്.

ആടുജീവിതം എന്ന സിനിമയ്ക്കും നോവലിനും ആസ്പദമായ നജീബ് എന്ന യഥാര്‍ത്ഥ വ്യക്തി താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി തുറന്നു പറയുന്ന വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ ജീവിതത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും നജീബ് സിനിമതെക്കിനോട് പറയുന്നുണ്ട്. സിനിമയില്‍ പൃഥ്വിരാജ് തന്നെയാണ് തന്റെ വേഷം ചെയ്യാന്‍ ഏറ്റവും മികച്ച വ്യക്തിയെന്നും ബെന്യാമിനെ പരിചയപ്പെട്ടതിനെക്കുറിച്ചും നജീബ് ഓര്‍ത്തെടുക്കുന്നു.

”അന്ന് ഞാന്‍ അങ്ങനെ കഷ്ടപ്പെട്ട സംഭവം ജനങ്ങള്‍ സിനിമയിലൂടെ അറിയാന്‍ പോകുന്നുവെന്ന കാര്യത്തില്‍ സന്തോഷമുണ്ട്. അന്നത്തെ അനുഭവങ്ങള്‍ തന്നെയാണ് പൃഥ്വിരാജ് സിനിമയിലൂടെ അറിയിക്കാന്‍ പോകുന്നത്. 93 ല്‍ അവിടെ ചെന്നിറങ്ങി, ഒരാള്‍ വന്ന് എന്റെ പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ കൊടുത്തു, വണ്ടിയില്‍ കയറാന്‍ പറഞ്ഞു, ഞാന്‍ കയറി. എന്റെ അറബി തന്നെ ആയിരിക്കും വന്നത് എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്. വണ്ടി നേരെ മരുഭൂമിയിലേക്കാണ് പോയത്.

ഞാന്‍ അപ്പോഴും ആലോചിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍നിന്ന് കയറുന്നവര്‍ ഒക്കെ എവിടെ എന്ന്. കാരണം ഒരു കെട്ടിടം പോലുമില്ല എവിടെയും. വേറെ ഒന്നും കാണുന്നില്ല. കുറെ നേരം മരുഭൂമിയൂലൂടെ യാത്രചെയ്തു. ഒരുപാട് ഓടി സന്ധ്യയ്ക്ക് വണ്ടി വന്ന് നിര്‍ത്തിയത് ഒരുപാട് ആടുകളും ഒട്ടകങ്ങളും ഒക്കെ ഉള്ള സ്ഥലത്താണ്. ഞാന്‍ പെട്ടു എന്ന് എനിക്ക് അപ്പോള്‍ തന്നെ മനസിലായി. ഞാന്‍ അന്നേരം തൊട്ട് കരയാന്‍ തുടങ്ങി. കരഞ്ഞപ്പോള്‍ അറബിക്ക് ദേഷ്യം വന്നു.

അവിടെ താടിയും മുടിയും ഒക്കെ നീട്ടി, കണ്ടാല്‍ തന്നെ വികൃത രൂപമുള്ള ഒരു മനുഷ്യനും ഉണ്ടായിരുന്നു. ഇവരോടൊന്നും സംസാരിക്കാന്‍ ഭാഷ പോലും അറിയില്ലല്ലോ. ഞാന്‍ ആലോചിക്കുന്നത് അവിടുന്ന് പോരുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെക്കുറിച്ചാണ്. എപ്പോഴും മണല്‍ക്കാറ്റാണ്. ആരോ പുതച്ച ഒരു പുതപ്പും പുതച്ചാണ് അവിടെ കിടന്നത്. ആകാശത്ത് വിമാനം പോവുന്നത് കണ്ടപ്പോഴും ഞാന്‍ പെട്ടുപോയെന്നോര്‍ത്ത് കരഞ്ഞു. ഒട്ടകത്തിനെ കറക്കാനാണ് അടുത്ത ദിവസം എന്നോട് പറഞ്ഞത്.

പറഞ്ഞത് കേട്ടില്ലെങ്കില്‍ അടി കിട്ടും എന്ന് ഉറപ്പായിരുന്നു. വെള്ള ആടിനെ പിടിച്ച് കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കറുത്തതിനെ പിടിച്ചു വന്നു. അപ്പോഴും കിട്ടി അടി. അറബി കഴിച്ചതിന്റെ ബാക്കി ഉണങ്ങിയ കുബ്ബൂസ് ഒക്കെയാണ് ചിലപ്പോള്‍ കിട്ടുക. അവസാനം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആടിന്റെ പാല്‍ കറന്ന് കുടിക്കാന്‍ തുടങ്ങി” -നജീബ് പറയുന്നു.

ഇവരുടെ കണ്ണുവെട്ടിച്ച് ഒന്നരദിവസം മരുഭൂമിയില്‍ കൂടി ഓടിയിട്ടുണ്ട്. അവിടുന്ന് രക്ഷപ്പെട്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2000 ത്തില്‍ വീണ്ടും നജീബ് ദുബായിക്ക് വണ്ടി കയറിയെന്നും ഓര്‍ത്തെടുക്കുന്നു. ആ സമയത്താണ് ബെന്യാമിനെ പരിചയപ്പെടുന്നത്. അന്ന് ബന്ധുക്കള്‍ ഉണ്ടായിരുന്നു അവിടെ. അങ്ങനെയാണ് രണ്ടാമത് പോയത്. ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടയില്‍ അളിയന്റെ സുഹൃത്ത് സുനിലിന്റെ അടുത്ത് ഈ കഥ പറയുന്നു. അദ്ദേഹം അപ്പോള്‍ തന്നെ നജീബിന് ജോലി ശരിയാക്കി കൊടുത്തു.

സുനിലിന്റെ സുഹൃത്തായിരുന്നു ബെന്യാമിന്‍. അങ്ങനെയാണ് ബെന്യാമിന്‍ ഇത് കഥയാക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനത്തിന് എനിക്കായിരുന്നു ആദ്യത്തെ പുസ്തകം സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുസ്തകത്തിന് കിട്ടിയതോടെ ആള്‍ക്കാര്‍ വിളിയും മറ്റുമൊക്കെ തുടങ്ങിയെന്നും നജീബ് ഓര്‍ത്തെടുക്കുന്നു.

ആടുജീവിതം ഷൂട്ട് ചെയ്യുന്ന സമയത്ത് അവരും കുറെ അനുഭവിച്ചിട്ടുണ്ട്. നമ്മുടെ ഒരു കഥ കൊണ്ട് അവരും അനുഭവിക്കേണ്ടി വന്നല്ലോ എന്നൊക്കെ ചിന്തിച്ചു. എന്റെ കഥ ചെയ്യാന്‍ പൃഥ്വിരാജാണ് നല്ലതെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നല്ല തടി ഉള്ള ആളുകളല്ലേ. അവര്‍ക്ക് ഇങ്ങനെ മെലിയാന്‍ ഒന്നും പറ്റില്ലല്ലോ, ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുന്ന ഓര്‍മകളാണ് ഇതെന്നും നജീബ് പറയുന്നു.

 

Back to top button
error: