IndiaNEWS

ഹിമാചല്‍ മുഖ്യമന്ത്രി രാജിവെച്ചു? നേതൃമാറ്റത്തിലൂടെ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ അവസാനശ്രമം

ഷിംല: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ നാടീകയതകള്‍ക്കൊടുവിലാണ് രാജി. ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കം നടത്തിയതോടെ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സുഖുവിന്റെ രാജിയെന്നാണ് സൂചന. പിസിസി അധ്യക്ഷന്‍ പ്രതിഭാ സിങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് സുഖു പടിയിറങ്ങുന്നത്.

ഇന്ന് വൈകിട്ടോടെ കോണ്‍ഗ്രസ് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. പിസിസി അധ്യക്ഷയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ് മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് പിന്നാലെ പ്രതിഭ സിങ്ങും മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കമാന്‍ഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ഹിമാചലില്‍ പാര്‍ട്ടിയുടെ ആറ് എം.എല്‍.എമാരും പാര്‍ട്ടിയെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രരും കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്തിരുന്നു. ഇതോടെ ജയമുറപ്പിച്ചിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഘ്വി അപ്രതീക്ഷിതമായി തോറ്റു.

സുഖ്വിന്ദര്‍ സിങ് സുഖുവിനെതിരായ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പിലെ കൂറുമാറ്റം. സുഖുവിനെ നീക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ എംഎല്‍എമാര്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡി.കെ.ശിവകുമാറിനേയും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയേയും അനുനയ നീക്കങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിലപാട്. എന്നാല്‍ വിമത നീക്കം ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചതോടെയാണ് സുഖുവിന്റെ രാജി.

ഹിമാചല്‍ മന്ത്രിസഭയ്ക്കെതിരേ ബി.ജെ.പി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. സ്പീക്കറുടെ ചേംബറില്‍ മുദ്രവാക്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാരോപിച്ചാണ് നടപടി.

 

Back to top button
error: