‘പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യും‘- പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊല്ലം : പ്രവർത്തകരെ തൊട്ടാൽ വെറുതെയിരിക്കാൻ ഇനിയാവില്ല, ഇത് പഴയ യുഡിഎഫ് അല്ല ; തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന്റെ വഴിയിലൂടെയാണ് കേരളത്തിലെ സിപിഎം പോകുന്നതെന്നും ഡൽഹിയിൽ ചേട്ടൻ ബാവ സഞ്ചരിക്കുന്ന അതേ തോണിയിലാണ് കേരളത്തിൽ അനിയൻ ബാവ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടിപ്പിക്കുന്ന പുതുയുഗ യാത്രയ്ക്കു കൊല്ലം ജില്ലയിലെ വിവിധ ഇടങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കവെയാണ് സതീശൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്.
വർഗീയത പറയാൻ ആരെയും സമ്മതിക്കില്ല. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സമ്മതിക്കില്ല. ഏത് കൊലകൊമ്പൻ വർഗീയത പറഞ്ഞാലും അതിനെ ചോദ്യം ചെയ്യും. തിരഞ്ഞെടുപ്പ് കാലമാണെങ്കിലും അതിൽ വിട്ടുവീഴ്ചയില്ല. ചിലർ കയ്യിൽ വോട്ട് ബാങ്കുണ്ടെന്ന് പേടിപ്പിക്കാൻ പറയും. വോട്ട് ബാങ്കുണ്ടെങ്കിൽ കയ്യിൽ വച്ചോ. വർഗീയത പറയരുതെന്ന് മുഖത്തു നോക്കിപ്പറയും. അതിനുള്ള ആർജവം യുഡിഎഫിനുണ്ട്. വരുന്ന തലമുറയ്ക്കും സൗഹൃദത്തോടെ ഈ നാട്ടിൽ ജീവിക്കാൻ സാധിക്കണം.
കേരളം ഇന്ന് പുറകിലേക്കു നടക്കുകയാണ്. കേരളത്തിന്റെ നട്ടെല്ലായ സമ്പദ്വ്യവസ്ഥ തകർന്നു കിടക്കുകയാണ്. അടുത്ത മാസം സലാം പറഞ്ഞു പിരിയാൻ പോകുന്ന പിണറായി വിജയൻ 6 ലക്ഷം കോടി രൂപയുടെ ബാധ്യത മലയാളിയുടെ ചുമലിൽ കെട്ടിവച്ചിട്ടാണ് ഇറങ്ങാൻ പോകുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനം കേരളമാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടേണ്ട സിവിൽ സപ്ലൈസ് വകുപ്പിന് ഇടപെടാൻ സാധിക്കുന്നില്ല. കാരണം കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ വകുപ്പിന് നൽകാനുള്ളത്. ഉമ്മൻ ചാണ്ടി സർക്കാർ ലാഭത്തിലാക്കിയ വൈദ്യുതി വകുപ്പിന് 50,000 കോടി രൂപയാണ് ഇപ്പോഴുള്ള കടം. കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയെല്ലാം തകർച്ചയിലാണ്. എന്നിട്ട് സാമ്പത്തികനില ഭദ്രമാണെന്നാണ് ധനമന്ത്രി പറയുന്നത്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്.
ആരോഗ്യമേഖല വെന്റിലേറ്ററിലാണ്. കേരളമാകെ വ്യാപകമായ പരാതി വന്നപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ കണ്ണൂരിൽ ആരോഗ്യ മന്ത്രി ഒരു നാടകമുണ്ടാക്കി. ലോകത്തിലാദ്യമായാണ് മുദ്രാവാക്യം കേട്ടു ഒരു വ്യക്തിയുടെ കഴുത്തുളുക്കുന്നത്. എന്തൊരു അഭിനയമായിരുന്നു. ഓസ്കർ തന്നെ നൽകണം. അതിന്റെ പേരിൽ ഞങ്ങളുടെ കുട്ടികളുടെ വീടുകൾക്കു നേരെ ബോംബ് എറിയാനും കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചാൽ ചെവിയിൽ നുള്ളിക്കോ, ഇത് പഴയ യുഡിഎഫ് അല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.






