NEWS

തിരുവനന്തപുരത്തുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് മെട്രോ റയിൽ; നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ

തിരുവനന്തപുരം:മോണോ റെയില്‍, ലൈറ്റ് മെട്രോ എന്നിങ്ങനെ തലസ്ഥാന നഗരത്തിന് യോജിച്ച പദ്ധതിയേതെന്ന പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.
എന്നാൽ കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിൽ മെട്രോ റെയില്‍ നിർമ്മാണം ഉടൻ ആരംഭിക്കും.കൊച്ചി മെട്രോക്ക് സമാനമായി മീഡിയം മെട്രോ തന്നെയാണ് തിരുവനന്തപുരത്തിനും യോജിക്കുകയെന്ന  കണ്ടെത്തലിനെ തുടർന്നാണിത്.

രണ്ട് ഇടനാഴികളിലായി മെട്രോ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതി. പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ നിന്ന് പള്ളിച്ചല്‍ വഴി നേമത്തേക്കാണ് ഒരു റീച്ച്‌. 27.4 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. കഴക്കൂട്ടത്ത് നിന്ന് ഈഞ്ചക്കല്‍ വഴി കരമന കിള്ളിപ്പാലത്തേക്കാണ് രണ്ടാമത്തെ റീച്ച്‌. 14.7 കിലോമീറ്ററാണ് ഈ റീച്ചില്‍ ഉള്‍പ്പെടുക. ലുലുമാളിനും വിമാനത്താവളത്തിനും മുന്നിലൂടെയായിരിക്കും രണ്ടാമത്തെ റീച്ച്‌.

നിര്‍ദിഷ്ട മെട്രോയുടെ ഈഞ്ചക്കല്‍ മുതല്‍ കിള്ളിപ്പാലം റീച്ചില്‍ ഭൂഗര്‍ഭ മെട്രോപാതയും ഉള്‍പ്പെടുന്നു. പള്ളിപ്പുറത്ത് അറ്റകുറ്റപ്പണിക്ക് വേണ്ടി യാര്‍ഡ് നിശ്ചയിച്ച പദ്ധതിയില്‍ 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്യുന്നത്.

ഡിപിആര്‍ കണ്‍സല്‍ട്ടന്റായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് പ്രവര്‍ത്തിക്കുന്നത്.മെട്രോ സ്‌റ്റേഷനുകള്‍ക്കും വളവുകളുള്ള പ്രദേശങ്ങള്‍ക്കുമായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച്‌ ഡിഎംആര്‍സി വിലയിരുത്തലുകള്‍ പുരോഗമിക്കുകയാണ്.നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഇതിന് ആവശ്യമായ പഠനം നടത്തുന്നത്. മീഡിയം മെട്രോക്ക് യോജിക്കുന്ന തരത്തില്‍ കൊടും വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. പദ്ധതിയുടെ അന്തിമ ഡിപിആര്‍ ഈ മാസം തന്നെ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു .

Back to top button
error: