IndiaNEWS

അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പോലീസ് ഓഫീസർ മരിച്ചത് വെടിയേറ്റ്; അന്വേഷണത്തിന് പ്രത്യേകസംഘം

ചണ്ഡീഗഢ്: അര്‍ജ്ജുന അവാര്‍ഡ് ജേതാവായ പഞ്ചാബ് പോലീസ് ഓഫീസറുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. സംഗ്രൂരിലെ ഡിഎസ്പി ദല്‍ബീര്‍ സിങിന്റെ(54) മൃതദേഹമാണ് ബസ്തി ബാവഖേല്‍ കനാലിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്.

ഗ്രാമീണര്‍ വിളിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മൃതദേഹം ഡിഎസ്പി ദല്‍ബീറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. വെയ്റ്റ്‌ലിഫ്റ്റര്‍ കൂടിയാണ് മരിച്ച ഡിഎസ്പി

പ്രാഥമിക പരിശോധനയില്‍ വാഹനാപകടമായാണ് പഞ്ചാബ് പോലീസ് കരുതിയതെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ ഡിഎസ്പിയുടെ കഴുത്തില്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ഡിഎസ്പിയുടെ സര്‍വീസ് പിസ്റ്റളും കാണാതായിട്ടുണ്ട്.

ഡിസംബര്‍ 31ന് രാത്രി ന്യൂഇയര്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച്‌ വരുമ്ബോള്‍ ദല്‍ബീര്‍ സിങ് ബസ്സ്റ്റാൻഡിന് സമീപം ഇറങ്ങിയതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിഎസ്പിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്നും എഡിസിപി ബല്‍വീന്ദര്‍ സിംഗ് രന്ധവ പറഞ്ഞു.

Back to top button
error: