CrimeNEWS

പോലീസിനെ വെട്ടിക്കുന്നതിനിടെ കാറുമായി ഓവുചാലില്‍ വീണു; കുപ്രസിദ്ധ കുറ്റവാളി വണ്ടിയില്‍ നിന്ന് ഇറങ്ങിയോടി

കാസര്‍ഗോഡ്: പോലീസിനെ വെട്ടിച്ചു കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് കുപ്രസിദ്ധ കുറ്റവാളി. പോലീസിന് പിടികൊടുക്കാതിരിക്കാന്‍ ഇയാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും കര്‍ണാടകയിലും നിരവധി കേസുകളില്‍ പ്രതിയായ പനയാല്‍ പെരിയാട്ടടുക്കയിലെ എ.എച്ച്. ഹാഷിം (41) ആണ് രക്ഷപ്പെട്ടത്. വാഹന പരിശോധനയ്ക്കിടെ പോലീസിനെ കബളിപ്പിച്ച് കാറില്‍ കടന്നുകളഞ്ഞ ഇയാള്‍ റോഡരികിലെ ഓവുചാലില്‍ വീഴുകയായിരുന്നു

കര്‍ണാടകയില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ഹാഷിം. ഇയാള്‍ കാസര്‍ഗോട്ടെത്തിയതിനു പിന്നാലെ കര്‍ണാടക പോലീസ് കാസര്‍ഗോഡ് പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ കാസര്‍ഗോട് ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചന്ദ്രഗിരി കവലയില്‍ പരിശോധന ഏര്‍പ്പെടുത്തി. അതിനിടെ കാറുമായി എത്തിയ ഹഷീം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു.

ഇതോടെ പോലീസ് ഇയാളുടെ പിന്നാലെ കൂടി. കെഎസ്ടിപി റോഡിലൂടെ അമിത വേഗത്തില്‍ ഓടിച്ചു പോയ കാര്‍ പുലിക്കുന്ന് റോഡിലൂടെ മുന്നോട്ട് പോയി തളങ്കര സിറാമിക്സ് റോഡിലേക്ക് കടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് പതിച്ചത്. കാറിനു പിന്നാലെയുണ്ടായിരുന്ന പോലീസ് വണ്ടിയില്‍ നിന്നിറങ്ങി അപകടത്തില്‍ പെട്ട കാറിനടുത്തേക്ക് എത്തിയപ്പോഴേക്കും പ്രതി കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ റെയില്‍വേ സ്റ്റേഷനിലടക്കം പരിശോധന നടത്തിയെങ്കിലും ഹാഷിമിനെ കണ്ടെത്താനായില്ല. ഹാഷിമിനെ കണ്ടെത്താന്‍ കര്‍ണാടക പോലീസും കാസര്‍ഗോഡ് ടൗണ്‍ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

 

Back to top button
error: