IndiaNEWS

ലൈഗര്‍ സാമ്പത്തിക ഇടപാട്; വിജയ് ദേവരകൊണ്ടയെ ഇ.ഡി 12 മണിക്കൂര്‍ ചോദ്യം ചെയ്തു

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത് ഏതാണ്ട് 12 മണിക്കൂറോളം. 125 കോടി മുടക്കി നിര്‍മ്മിച്ച ‘ലൈഗര്‍’ ബോക്‌സ്ഓഫീസ് ദുരന്തമായിരുന്നു. ചിത്രത്തിന് ദുബായ് കേന്ദ്രീകരിച്ചു പണമിടപാടുകള്‍ നടന്നിരുന്നതായി ആക്ഷേപമുണ്ട്. ഇതിലടക്കം ചോദ്യം ചെയ്യാനാണ് ഹൈദരാബാദിലെ ഇ.ഡി ഓഫീസിലേക്ക് നടനെ വിളിച്ചുവരുത്തിയത്. രാവിലെ 8.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയാണ് അവസാനിച്ചത്.

”ഇതൊരു അനുഭവമാണ്, ജീവിതമാണ്. ജനപ്രീതി നേടുമ്പോള്‍ ഇങ്ങനെ ചില കുഴപ്പങ്ങളും പാര്‍ശ്വഫലങ്ങളുമുണ്ടാകും. എന്നെ വിളിപ്പിച്ചപ്പോള്‍ ഞാന്‍ വന്ന് എന്റെ ഡ്യൂട്ടി ചെയ്തു. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി. ഇനി എന്നെ അവര്‍ വിളിക്കില്ല.” ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന് വിജയ് പറഞ്ഞു.

ലൈഗര്‍ തെലുങ്കിന് പുറമേ ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിച്ചിരുന്നു. അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണടക്കം ചിത്രത്തില്‍ വേഷമിട്ടിരുന്നു. മുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ചാര്‍മ്മി കൗറിനെയും പുരി ജഗന്നാഥിനെയും നവംബര്‍ 17ന് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതും 12 മണിക്കൂറോളം നീണ്ടു.

സംശയാസ്പദമായ മാര്‍ഗങ്ങളിലൂടെയാണ് സിനിമയുടെ ഫണ്ടിംഗ് നടത്തിയതെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്മെന്റ് നിയമം (ഫെമ) ലംഘിക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

 

Back to top button
error: