CrimeNEWS

ദുബൈയിൽ ടാക്സി ലൈസൻസില്ലാതെ ആളുകളെ കൊണ്ടുപോയ ആറ് വാഹനങ്ങൾ പിടിച്ചെടുത്തു

ദുബൈ: ടാക്സി ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോയ ആറ് വാഹനങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബൈ പൊലീസ്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കള്ള ടാക്സികളടക്കം നിരവധി നിയമലംഘനങ്ങള്‍ പിടികൂടിയത്.

ഈ വര്‍ഷം നേരത്തെ അല്‍ ഗുബൈദയില്‍ നടത്തിയ പരിശോധനകളിലും ഇത്തരത്തില്‍ 39 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 22 വാഹനങ്ങളും ടാക്സി ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 17 കേസുകള്‍. പൊതുഗതാഗത സംവിധാനങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയത്.

നിയമവിരുദ്ധമായി ടാക്സി ഓടുന്നതുമായി ബന്ധപ്പെട്ട് രണ്ട് തരം നിയമലംഘനങ്ങളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളതെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. താനുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ ടാക്സി ഓടാന്‍ നിയമപരമായി ലൈസന്‍സില്ലാത്ത വാഹനങ്ങളില്‍ പണം സ്വീകരിച്ചുകൊണ്ട് കൊണ്ടുപോകുന്നതാണ് ആദ്യത്തെ നിയമലംഘനം. ഇത്തരത്തില്‍ ദുബൈയ്ക്ക് ഉള്ളില്‍ തന്നെയും ദുബൈയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുമൊക്കെ ആളുകളെ കൊണ്ടുപോയവരെ പരിശോധനകളില്‍ പിടികൂടുന്നുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിട്ടോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും മീഡിയയിലൂടെയോ പ്രോത്സാഹിപ്പിക്കുന്നതാണ് രണ്ടാമത്തെ നിയമലംഘനം. ഇവ രണ്ടും ശിക്ഷാര്‍ഹമാണെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Back to top button
error: